കൊച്ചി: ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട. ആലുവ എടയാർ വ്യവസായ മേഖലയ്ക്കുള്ളിലെ പെയിന്റ് നിര്‍മാണ കമ്പനിയിലെ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ചിരിക്കുയായിരുന്ന എണ്ണായിരം ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്.
ഏകദേശം 243 കന്നാസുകളാണ് കണ്ടെത്തിയിരിക്കുന്നത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലായിരുന്നു വൻ സ്പിരിറ്റ് ശേഖരം പിടികൂടിയത്.
സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായിട്ടാണ് വിവരം ലഭിക്കുന്നത്. എക്സൈസിന്റെ അടിമാലിയില്‍ നിന്നും എറണാകുളത്തു നിന്നുമുള്ള സംയുക്ത സംഘത്തിന്റെ പരിശോധനയിലാണ് വൻ സ്പിരിറ്റ് ശേഖരം പിടികൂടിയത്. ചെറിയ കന്നാസുകളിലാക്കി കാര്‍ട്ടണ്‍ ബോക്സുകളില്‍ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്.
ലഭിക്കുന്ന വിവരം അനുസരിച്ച് സാനിറ്റൈസര്‍ എന്ന വ്യാജേനയാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്നാണ്. കഴിഞ്ഞ കുറച്ചുകാലമായി ഇവിടെ സ്പിരിറ്റ് സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ഉണ്ടെന്ന വിവരം ലഭിച്ചിരുന്നുവെങ്കിലും ഇതെവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നതിനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നുവെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
എന്നാൽ ഈയിടെ കളമശ്ശേരിയിൽ നിന്നും സ്പിരിറ്റ് കടത്തിയവരെ പിടികൂടിയപ്പോൾ അവരിൽ നിന്നുമാണ് സ്പിരിറ്റ് സൂക്ഷിക്കുന്ന ഇടം കണ്ടെത്തിയതെന്നും എക്സൈസ് സംഘം വ്യക്തമാക്കി. ഇതിന് പിന്നിലുള്ളവരെ കുറിച്ച് സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും എക്സൈസ് സംഘം പറഞ്ഞു