വാഷിംഗ്ടൺ ഡിസി: ഉപദ്രവിച്ചാൽ ഇന്ത്യ ആരെയും വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ചൈനയ്ക്കുള്ള സന്ദേശമായാണ് രാജ്നാഥ് സിംഗിന്റെ പ്രതികരണം.
സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോണ്‍സുലേറ്റ് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനീസ് അതിർത്തിയിൽ ഇന്ത്യൻ സൈന്യം കാണിക്കുന്ന ധീരതയെക്കുറിച്ചും പ്രതിരോധമന്ത്രി സംസാരിച്ചു.
ഇന്ത്യൻ സൈനികർ എന്താണ് ചെയ്യുന്നതെന്നും സർക്കാർ എന്ത് തീരുമാനങ്ങളാണ് എടുക്കുന്നതെന്നും തനിക്ക് തുറന്നു പറയാൻ കഴിയില്ല. എന്നാൽ ഇന്ത്യയെ ഉപദ്രവിച്ചാൽ ഇന്ത്യ ആരെയും വെറുതെ വിടില്ല എന്ന സന്ദേശം ചൈനയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് തനിക്ക് തീർച്ചയായും പറയാൻ കഴിയുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
2020 മേയിൽ പാംഗോംഗ് തടാക മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘർഷത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി ഉടലെടുത്തിരുന്നു. പിന്നീട് 2020 ജൂണ്‍ 15ന് ഗാൽവാൻ താഴ് വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരും നിരവധി ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായി.
കിഴക്കൻ ലഡാക്ക് തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും ഇതുവരെ 15 തവണയാണ് സൈനിക ചർച്ചകൾ നടത്തിയത്. ഇതിനിടെയാണ് രാജ്നാഥ് സിംഗിന്റെ പ്രതികരണം.