കൊച്ചി: അതിതീവ്ര മഴ തുടരുന്നു. കൊച്ചിയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ആളുകളെ മാറ്റാന്‍ ശ്രമം തുടങ്ങി. കളമശേരി ചങ്ങമ്പുഴ നഗറില്‍ വീടുകളില്‍ വെള്ളം കയറി. 10 വീട്ടുകാരെ ഒഴിപ്പിച്ചു.
ആലുവയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്. ഭൂതത്താൻ ഡാമിൻ്റെ ഷട്ടറുകൾ തുറന്നതിനാൽ പെരിയാറിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുമുണ്ട്. ആലുവ എറണാകുളം റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു, വീടുകളിലും, കടകളിലും വെള്ളം കയറി – ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ഇവിടെ വെള്ളം കയറുന്നത്.പൊതു കാണകൾ ശുചീകരിക്കാത്തതാണ് കാരണം. ഗ്രാൻറ് ജംഗ്ഷൻ -സിവിൽ സ്റ്റേഷൻ റോഡിലും ഇതാണ് അവസ്ഥ.അടുത്തിടെ ലക്ഷങ്ങൾ പൊടിച്ച് നിർമ്മിച്ച കാണകളിൽ വെള്ളം ഒഴുകി പോകാത്തതിനാൽ വെള്ളക്കെട്ടാണ്.
എറണാകുളംസൗത്ത് റെയിൽവേ സ്റ്റേഷൻ, ഇടപ്പിള്ളി, എംജി റോഡ്, കലൂർ സൗത്ത് എന്നിവിടങ്ങളിൽ വെള്ളത്തിനടിയിലായി. എംജി റോഡിലുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് പല സ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടു. തൃപ്പൂണിത്തുറയിലെ നിരവധി വീടുകളിലും വെള്ളം കയറി. ഇവിടെനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ശ്രമങ്ങൾ നടക്കുകയാണ്.
അടിമാലിയിലും തൊടുപുഴയിലും വ്യാപക മഴയാണ്. കഴിഞ്ഞ ആറ് മണിക്കൂറില്‍ കൂടുതല്‍ മഴ ചാലക്കുടിയില്‍ ലഭിച്ചു. കൊയിലാണ്ടി-കോഴിക്കോട് റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. കണ്ണൂര്‍ നഗര മേഖലയില്‍ മഴ തുടങ്ങി. ഇടുക്കിയിലും എറണാകുളത്തും മഴ ശക്തമാണ്.
പെരിങ്ങല്‍കുത്ത് ഡാം എപ്പോള്‍ വേണമെങ്കിലും തുറക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. വരും മണിക്കൂറില്‍ മധ്യ കേരളത്തില്‍ മഴ ശക്തമാകുമെന്നാണ് സൂചന