ന്യൂഡൽഹി: സ്വവർഗ വിവാഹം നിയമവിധേയമാക്കാനുള്ള ഹർജികളിൽ വെവ്വേറ വിധികൾ പ്രസ്താവിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഇതിൽ ചീഫ് ജസ്റ്റിസും, ജസ്റ്റിസ് സഞ്ജയ് കൗളും മാത്രമാണ് ഹർജിയെ അനുകൂലിച്ചത്. ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, നരസിംഹ, ഹിമ കോലി എന്നിവർ എതിർത്തു.
സ്പേഷ്യൽ മാര്യേജ് ആക്ടിലെ സെക്ഷൻ 4 ഭരണഘടനാ വിരുദ്ധമാണ്. സ്വവർഗ വിവാഹം അംഗീകരിക്കുന്നു. സ്പെഷ്യൽ മാര്യേജ് ആക്ടിൽ മാറ്റം കൊണ്ടുവരണമോയെന്ന് തീരുമാനിക്കേണ്ടത് പാർലമെന്റാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു.
സ്വവർഗ വിവാഹമെന്ന് രജിസ്റ്റർ ചെയ്യുന്നതിന് സ്പെഷ്യൽ മാര്യേജ് ആക്ടിലെ ‘പുരുഷനും സ്ത്രീയും’ എന്നത് ‘വ്യക്തി’ എന്നും ‘ഭർത്താവും ഭാര്യയും’ എന്നത് ‘ദമ്പതിമാർ’ എന്നുമാക്കി മാറ്റണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. പത്തു ദിവസം വിശദമായി വാദം കേട്ട ശേഷം മേയ് പതിനൊന്നിനാണ് ഇരുപത്തിയൊന്ന് ഹർജികൾ വിധി പറയാൻ മാറ്റിയത്. കേന്ദ്രസർക്കാരിന്റെയും, വ്യക്തികളുടെയും, സംഘടനകളുടെയും അടക്കം എതിർ വാദങ്ങളും കേട്ടു. നാൽപത് മണിക്കൂറോളമാണ് വാദം കേട്ടത്. പാർലമെന്റ് എങ്ങനെ പ്രതികരിക്കുമെന്ന് നോക്കി വിധി പറയാനാകില്ലെന്ന് കോടതി നേരത്തെ പ്രതികരിച്ചിരുന്നു.
കേന്ദ്രസർക്കാരും, രാജസ്ഥാൻ, അസാം, ആന്ധ്ര സംസ്ഥാനങ്ങളും സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ എതിർത്തിരുന്നു. കേരളം അടക്കം മറ്റ് സംസ്ഥാനങ്ങൾ തുറന്നകോടതിയിൽ നിലപാട് അറിയിച്ചിരുന്നില്ല. സമൂഹത്തിൽ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന സങ്കീർണമായ വിഷയമാണെന്നും, വ്യക്തി നിയമങ്ങളെ അടക്കം ബാധിക്കുമെന്നും കേന്ദ്രം നിലപാടെടുത്തു. സമൂഹത്തിലും സർക്കാർ തലത്തിലും സംവാദം നടക്കണം. വിഷയം പാർലമെന്റിന്റെ പരിധിയിൽപ്പെട്ട കാര്യമാണെന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.