കഴിഞ്ഞ ദിവസം സ്വർണക്കടത്ത് സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ എൻഐഎ ശേഖരിച്ചിരുന്നു. സ്വർണം എവിടെ നിന്നെത്തിച്ചു, എന്തിനാണ് എത്തിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം എൻഐഎ അന്വേഷിക്കും.
കസ്റ്റംസും നിലവിലുള്ള അന്വേഷണം തുടരും. ഇതിനു സമാന്തരമായി ആയിരിക്കും എൻഐഎ അന്വേഷണം നടത്തുക. രാജ്യസുരക്ഷയെ ബാധിക്കുന്ന ഏത് കേസിലും അന്വേഷണം നടത്താൻ എൻഐഎയ്ക്ക് അധികാരമുണ്ട്. ഇതേതുടർന്നാണ് എൻഐഎ അന്വേഷണം ഏറ്റെടുക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇ കോണ്സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ പാഴ്സലായി കടത്തിയ 30 കിലോ സ്വർണമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. വിമാനത്താവളത്തിലെ കാർഗോയിൽ നടത്തിയ പരിശോധനയിൽ ബാഗേജിൽ പല പെട്ടികളിലായി കടത്തിയ 14 കോടിയോളം രൂപ വില വരുന്ന സ്വർണമാണു പിടികൂടിയത്.
ഡിപ്ലോമാറ്റിക് കാർഗോ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് യുഎഇയും നേരത്തെ വ്യക്തമാക്കിയിരുന്നു.