എറണാകുളം: കോവിഡ് 19 വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ക്ലസ്റ്ററുകളിൽ നിയന്ത്രണങ്ങൾ തുടരുമെന്ന് മന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. ആലുവ, കീഴ്മാട്, ചെല്ലാനം ക്ലസ്റ്ററുകൾക്ക് പുറമെ ഫോർട്ട് കൊച്ചിയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ഫോർട്ട് കൊച്ചിയിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യ സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില്പന 2 മണി വരെയേ അനുവദിക്കൂ. ആലുവയിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും.
ചെല്ലാനത്ത് രോഗവ്യാപനം കുറയുന്നുണ്ട്. കടല്‍ കയറ്റം ശക്തമായിരുന്നതിനാൽ ചെല്ലാനം എഫ്. എൽ. ടി. സി യിൽ ഉണ്ടായിരുന്ന ആളുകളെ കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.
ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള സർക്കാർ മാർഗ നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും ജില്ലയിൽ നടപ്പാക്കുന്നത്. കൺടൈൻമെൻറ് സോണുകളിൽ അവശ്യ വസ്തുക്കളുടെയും മാംസവില്പന ഉൾപ്പടെയുള്ളവയുടെയും സമയത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. വൈകീട്ട് 5 മണി വരെ ഇത്തരം കടകൾക്ക് പ്രവർത്തിക്കാം. എന്നാൽ ഈ മേഖലയിൽ ബലി ഉൾപ്പടെയുള്ളവ അനുവദിക്കില്ല.
വീടുകളിൽ ബലികർമം നടത്തുമ്പോൾ പരമാവധി അഞ്ചു പേർ മാത്രമേ എത്താവൂ. ക്വാറന്റീനിൽ കഴിയുന്നവരും കഴിഞ്ഞ 14 ദിവസത്തിനുള്ള പനിയോ മറ്റു കോവിഡ് ലക്ഷണങ്ങളോ ഉള്ളവരും കർമത്തിൽ പങ്കെടുക്കാൻ പാടില്ല. ബലികർമ വേളയിലും അതിനു ശേഷം വീടുകളിൽ മാംസം വിതരണം ചെയ്യുമ്പോഴും പൂർമണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചിരിക്കണം. പള്ളികളിൽ ബലികർമവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും ഇടപെടുന്നവരും കോവിഡ് ടെസ്റ്റ് നടത്തണം .
ജില്ലയിൽ കോവിഡ് പരിശോധന വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ല മെഡിക്കൽ ഓഫീസിൽ മൂന്ന് ഹെല്പ് ലൈൻ നമ്പറുകൾ പ്രവർത്തിക്കും. രോഗ ലക്ഷണമുള്ളവർക്ക് ആവശ്യമായ നിർദേശങ്ങളും പരിശോധന ആവശ്യമെങ്കിൽ അതിനുള്ള നിർദേശങ്ങളും നൽകും. 0484 2360702, 2360802, 2360902 എന്നീ നമ്പറുകൾ ആയിരിക്കും ഹെല്പ് ലൈൻ നമ്പറുകൾ.
44 തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലായി 4 ലാർജ് ക്ലസ്റ്ററുകളും 10 മൈക്രോ ക്ലസ്റ്ററുകളും ആണ് ജില്ലയിലുള്ളത്. കോവിഡ് രോഗം സ്ഥിരീകരിച്ച ആലുവയിലെ കാർമൽ കോൺവെന്റ് എഫ്. എൽ. ടി. സി ആയി പ്രവർത്തിക്കും.
ജില്ലയിലെ രോഗ ബാധിതരിൽ 40% പേർ രോഗലക്ഷണങ്ങൾ ഇല്ലാത്തവരും 45% പേർ നിസാര ലക്ഷണങ്ങൾ ഉള്ളവരുമാണ്. 10% പേർക്ക് ഗുരുതരമല്ലാത്ത ലക്ഷണങ്ങൾ ഉണ്ട്. 6 % പേർക്കാണ് ഗുരുതര ലക്ഷണങ്ങൾ ഉള്ളത്.