തിരുവനന്തപുരം: അരുവിക്കരയിൽ ആറ്റിൽച്ചാടിയ പ്രണയിതാക്കളിൽ ഒരാൾ മരിച്ചു. അരുവിക്കര സ്വദേശി ശബരിയാണ് മരിച്ചത്. ശബരിക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയെ സഹോദരൻ രക്ഷപ്പെടുത്തി. പെൺകുട്ടിയുടെ സഹോദരന്റെ മുന്നിൽവെച്ചാണ് ഇരുവരും പുഴയിൽ ചാടിയത്.
ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് ശബരിയും പെൺസുഹൃത്തും ആറ്റിൽ ചാടിയത്. ഒഴുക്കിൽപ്പെട്ട് ശബരി മരിച്ചു. ശബരിയും പെൺകുട്ടിയും കുറച്ചു കാലമായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പ് കനത്തതോടെയാണ് ഇവർ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.
പെൺകുട്ടിയുടെ അമ്മയുടെ സ്കൂട്ടറിലാണ് ഇരുവരും ആറിനു സമീപത്തേക്ക് പോയത്. പോകുന്ന വഴി ശബരി കൂട്ടുകാരനെ വിളിച്ച് മരിക്കുകയാണെന്ന് പറഞ്ഞിരുന്നു. തുടർന്ന് ഈ കൂട്ടുകാരൻ പെൺകുട്ടിയുടെ സഹോദരനെ വിവരം അറിയിച്ചു.
ഓടിയെത്തിയ സഹോദരന്റെ മുന്നിൽവെച്ചാണ് ശബരിയും പെൺകുട്ടിയും ആറ്റിലേക്ക് ചാടിയത്. കൂടെ ചാടിയ സഹോദരൻ പെൺകുട്ടിയെ രക്ഷപ്പെടുത്തി. എന്നാൽ ശബരി ഒഴുക്കിൽപ്പെടുകയായിരുന്നു. പിന്നീട് ഫയർ ഫോഴ്സ് എത്തിയാണ് ശബരിയുടെ മൃതദേഹം കണ്ടെത്തിയത്