ന്യൂഡൽഹി : ഒടുവിൽ ചൈനയും അംഗീകരിച്ചു , ഇന്ത്യ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവ് . ചൈനയുടെ മുഖപത്രമായ ‘ഗ്ലോബൽ ടൈംസിന്റെ’ ലേഖനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ വാക്സിനുകൾ ചൈനീസ് വാക്സിനുകളെ അപേക്ഷിച്ച് ഗവേഷണത്തിലും ഉൽപാദന ശേഷിയിലും ഉയർന്നതാണെന്ന് റിപ്പോർട്ടിൽ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവും , താഴ്ന്ന നിർമ്മാണ ചെലവുമുള്ള രാജ്യവുമാണ് ഇന്ത്യ.
ഇന്ത്യൻ വാക്സിനുകൾ ആഗോളതലത്തിൽ കൂടുതൽ വിശ്വാസയോഗ്യവുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു . ഇന്ത്യക്ക് വാക്സിൻ ഉൽപ്പാദനത്തിനും വിതരണത്തിനും ശക്തമായ സംവിധാനമുണ്ടെന്ന്, കുറച്ചുകാലം മുമ്പ് ഭാരത് ബയോടെക് സന്ദർശിച്ച ജിലിൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലൈഫ് സയൻസസിലെ ജിയാങ് ചുൻലായിയെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ട് പറയുന്നു.
ഇന്ത്യയുടെ വാക്സിൻ ഗവേഷണവും ഉൽപാദന ശേഷിയും കണക്കിലെടുക്കുമ്പോൾ ആഗോള വിപണിയിൽ ഇത് ഒരു സന്തോഷവാർത്തയാകാമെന്നും റിപ്പോർട്ട് പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് വളരെ ശക്തമായ ഉൽപ്പാദന-വിതരണ ശേഷിയുണ്ട്, ചില പാശ്ചാത്യ രാജ്യങ്ങളേക്കാൾ ശക്തമാണത്. ഇന്ത്യയിലെ വാക്സിൻ നിർമ്മാതാക്കൾക്ക് വളരെ മുമ്പുതന്നെ ലോകാരോഗ്യ സംഘടന, ഗവി , പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുൾപ്പെടെ ആഗോള സ്ഥാപനങ്ങളുമായി സഹകരണമുണ്ട്. കൂടാതെ പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ വിശ്വാസം നേടാനും അവർക്ക് സാധിച്ചു. വാക്സിൻ വികസനത്തിലും നിയന്ത്രണത്തിലും പാശ്ചാത്യ മാനദണ്ഡങ്ങളോട് അവർ വളരെ അടുത്ത സമീപനമാണ് കൈക്കൊള്ളുന്നത്, ഇത് അവരുടെ കയറ്റുമതിയെ സഹായിച്ചിട്ടുണ്ട്, ”ജിയാങ് കൂട്ടിച്ചേർത്തു
ആഗോളതലത്തിൽ ഇന്ത്യ 60 ശതമാനം വാക്സിനുകൾ നിർമ്മിക്കുന്നുണ്ടെന്നും പല രാജ്യങ്ങളും ഇന്ത്യൻ വാക്സിനുകൾ കാത്തിരിക്കുകയാണെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ആഗോള വിപണിയിൽ ഇന്ത്യ നിർമ്മിക്കുന്ന വാക്സിനുകളുടെ സ്വീകാര്യത വർദ്ധിച്ചുകൊണ്ടിരിക്കെയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.