സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലി ബിജെപിയില്‍ കലാപം; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേന്ദ്രത്തിന് പരാതി

0
15

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സമിതി ചേരാതെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറിയ പാര്‍ട്ടി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളക്കെതിരെ ദേശീയനേതൃത്വത്തിന് പരാതി. മുരീളധരപക്ഷത്തെയും കൃഷ്ണദാസ് പക്ഷത്തെയും നേതാക്കളാണ് പിള്ളക്കെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്. ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവുവിന്റെ നേതൃത്വത്തില്‍ ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തിലും സംസ്ഥാന അദ്ധ്യക്ഷനെതിരെ വിമര്‍ശനം ഉയരും.

യു.ഡി.എഫിനും എല്‍.ഡി.എഫിനും മുന്‍പേ സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക തയ്യാറാക്കി കേന്ദ്രത്തിന് അയച്ചത് നേട്ടമായാണ് ബിജെപി അദ്ധ്യക്ഷന്‍ വിശദീകരിച്ചത്. പക്ഷെ വിശദമായ ചര്‍ച്ചകള്‍ നടത്താതെയാണ് പട്ടിക തയ്യാറാക്കിയതെന്നാണ് ബിജെപിയിലെ വിമര്‍ശനം. കോര്‍ കമ്മിറ്റിയില്‍ വിശദമായ ചര്‍ച്ച ഉണ്ടായില്ല. സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി പോലും ചേര്‍ന്നില്ലെന്ന് വി മുരളീധര പക്ഷത്തെയും കൃഷ്ണദാസ് പക്ഷത്തെയും നേതാക്കള്‍ വിമര്‍ശിക്കുന്നു. കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് എത്തിയ അഖിലേന്ത്യാ സംഘടനാ സെക്രട്ടറി രാംലാല്‍ നേതാക്കളുമായി ആശയ വിനിമയം നടത്തിയതല്ലാതെ കാര്യമായ ചര്‍ച്ച ഉണ്ടായില്ലെന്നും വിമര്‍ശകര്‍ ചൂട്ടിക്കാട്ടുന്നു.

എല്ലാം സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും കേരളത്തിന്റെ ചുമതലയുള്ള സഹസംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷും ചേര്‍ന്ന് തീരുമാനിക്കുന്നുവെന്നാണ് പ്രധാന പരാതി. കൃഷ്ണദാസ് പക്ഷത്തോടുള്ള നേരത്തെയുണ്ടായിരുന്ന അടുപ്പം ഇപ്പോള്‍ പിഎസ് ശ്രീധരന്‍പിള്ളയ്ക്കല്ല. മുരളീധരപക്ഷത്തോട് നല്ല ബന്ധത്തിലുള്ള ബി.എല്‍ സന്തോഷുമായി ചേര്‍ന്നാണ് പിള്ള പട്ടിക തയ്യാറാക്കിയത്. മുരളീധര പക്ഷത്തെ കെ. സുരേന്ദ്രന്റെ പേര് ഒന്നിലധികം മണ്ഡലത്തില്‍ പരിഗണിക്കുന്നുണ്ട്. പക്ഷേ പട്ടിക തയ്യാറാക്കിയ രീതിയില്‍ നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here