കാസര്‍ഗോഡ്: പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ ആസൂത്രകനെന്നു സംശയിക്കുന്ന സി.പി.എം ലോക്കല്‍ കമ്മറ്റിയംഗം എ. പീതാംബരന്‍ അറസ്റ്റില്‍. തിങ്കളാഴ്ച രാത്രിയില്‍ കസ്റ്റഡിയിലെടുത്ത പീതാംബരന്റെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തുകയായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്യുകയും കൃത്യം നിര്‍വഹിക്കാന്‍ പുറത്തുനിന്ന് ആളുകളെ എത്തിച്ചതടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചത് പീതാംബരനാണെന്നാണ് വിവരം.
സജി, മുരളീധരന്‍, വത്സരാജ്, ഹരി, സജി, ജോര്‍ജ് എന്നിവരും പൊലീസ് പിടിയിലായിട്ടുണ്ട്.
കൊലയാളി സംഘത്തിന് ആവശ്യമായ ‘സഹായം നല്‍കിയതോടൊപ്പം ഗൂഢാലോചനയിലും ഇവര്‍ പങ്കാളിളാണെന്ന് പൊലീസ് പറയുന്നു. സി.പി.എം അനുഭാവിയായ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ കാര്‍ പാക്കം വെളുത്തോളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
പീതാംബരനെതിരെ നടപടിയെടുക്കാന്‍ സി.പി.എം സംസ്ഥാന സമിതി ജില്ലാ നേതൃത്വത്തിനു നിര്‍ദേശം നല്‍കി.
കൊല്ലപ്പെട്ടവര്‍ക്കെതിരെ മുന്‍പു സമൂഹമാധ്യമങ്ങള്‍ വഴി വധഭീഷണി മുഴക്കിയ കോളജ് വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടു സി.പി.എം പ്രവര്‍ത്തകരെ പൊലീസ്
തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകര്‍ക്കു കൊല്ലപ്പെട്ട യുവാക്കളോടു മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. വീടുകളില്‍ നിന്നു മാറിനില്‍ക്കുന്ന ചില സി.പി.എം നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നുണ്ട്.
അതേസമയം, ശരത്തിനെയും കൃപേഷിനെയും സി.പി.എം നേതാവ് കൊലയാളി സംഘമെന്ന് സംശയിക്കുന്നുവര്‍ക്ക് കാണിച്ചുകൊടുത്തുവെന്നു മൊഴിയുണ്ട്. കൊല്ലിയോട് ക്ഷേത്രത്തിലെത്തില്‍ കണ്ണൂര്‍ റജിസ്‌ട്രേഷന്‍ നമ്പറുള്ള രണ്ട് ജീപ്പുകള്‍ എത്തിയിരുന്നതായും കണ്ടെത്തി. ആ ജീപ്പുകള്‍ കണ്ടെത്താന്‍ മംഗലാപുരം, കണ്ണൂര്‍ റൂട്ടുകള്‍ സി.സി.ടിവി ക്യാമറകള്‍ പരിശോധിച്ചു തുടങ്ങി. കൊലയാളി സംഘത്തിന് രക്ഷപെടാന്‍ കൃത്യമായ വഴിയടക്കമുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. പെരിയ, കൊല്ലിയോട് മേഖലകളിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.
കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനായി സംഭവസ്ഥലത്തിനു സമീപമുള്ള പ്രദേശങ്ങളില്‍ കാട് വെട്ടിത്തെളിച്ച് കൂടുതല്‍ തിരച്ചില്‍ നടത്തും. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൃപേഷിനേയും ശരത്ലാലിനേയും ആക്രമിച്ച സ്ഥലത്തു നിന്ന് ഒരു വടിവാളിന്റെ പിടി പൊലീസിന് ലഭിച്ചു. ഇതേത്തുടര്‍ന്നാണ് ആയുധം കൃത്യം നടന്നതിനു സമീപമുള്ള പറമ്പുകളില്‍ എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടാകാം എന്ന സംശയം അന്വേഷണ സംഘത്തിനുണ്ടായത്. പ്രദേശത്തെ കുറ്റിക്കാടുകളിലടക്കം മെറ്റല്‍ ഡിക്‌റ്റെക്റ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കാടുമൂടിക്കിടക്കുന്ന പ്രദേശങ്ങള്‍ വെട്ടിത്തെളിച്ച് കൂടുതല്‍ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ ആലോചന.
നിലവില്‍ രണ്ടു ഡിവൈ.എസ്.പിമാരും നാലു സി.ഐ.മാരും ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളും ഉള്‍പ്പെട്ട പ്രത്യേക സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ആവശ്യമെങ്കില്‍ അന്വേഷണ സംഘം വിപുലീകരിക്കാനും പദ്ധതിയുണ്ട്. രണ്ടു ദിവസത്തിനകം പ്രതികള്‍ വലയിലാകുമെന്ന വിശ്വാസമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നത്. പ്രതികളെ ഉടന്‍ പിടികൂടുന്നില്ലെങ്കില്‍ കേസ് സി.ബി.ഐക്ക് വിടണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.