കോണ്‍ഗ്രസില്‍ പ്രതീക്ഷയര്‍പ്പിച്ച് ജോസഫ്; ഇന്ന് നിര്‍ണായക കൂടിക്കാഴ്ചകള്‍; പിളര്‍ന്നാലും യുഡിഎഫ് വിടില്ല

0
1

തിരുവനന്തപുരം: കോട്ടയം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട പിജെ ജോസഫ് ഇന്നു തിരുവനന്തപുരത്തു കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും അദ്ദേഹം കാണും. ഒത്തുതീര്‍പ്പു ശ്രമങ്ങളുമായി ഉമ്മന്‍ചാണ്ടിയുടെ നീക്കം ഇതിനകം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കൂടെ പിന്തുണയോടെയാണ് ജോസഫ് സ്ഥാനാര്‍ത്ഥി മോഹം പരസ്യമാക്കിയത്. ഇതുകൊണ്ട് തന്നെ കൂടിക്കാഴ്ചയില്‍ ജോസഫിന് ഏറെ പ്രതീക്ഷയുണ്ട്. തിരുവനന്തപുരത്തേക്ക് തിരിക്കും മുന്നെ ജോസഫ് പാലാ ബിഷപ്പുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് ഇടപെട്ട് സീറ്റ് വാങ്ങിത്തരണമെന്ന ആവശ്യത്തിലാണു ജോസഫ്. ഇടുക്കിയിലോ കോട്ടയത്തോ അദ്ദേഹം നിന്നാല്‍ വിജയം ഉറപ്പെന്ന ചിന്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായിരുന്നു താനും. എന്നാല്‍, പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ ഇനി മാറ്റാന്‍ കഴിയുമോ എന്ന സന്ദേഹം പാര്‍ട്ടിക്കുണ്ട്.

എന്നാല്‍, തീരുമാനം മാറ്റില്ലെന്ന നിലപാടിലാണു മാണി വിഭാഗം. നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ പ്രചാരണം ആരംഭിച്ചു. ഇന്നലെ മാണിയുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങിയ ശേഷമായിരുന്നു തോമസ് ചാഴികാടന്റെ തെരഞ്ഞടുപ്പ് പ്രചാരണത്തിന് തുടക്കമായത്. ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുണ്ടായിരിക്കുന്ന പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ് അമര്‍ഷത്തിലാണ്. വിട്ടുവീഴ്ച ചെയ്ത് കേരള കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നീങ്ങിയേ തീരൂവെന്ന കര്‍ശന നിലപാടിലാണു പാര്‍ട്ടി.

തോമസ് ചാഴിക്കാടന്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മാണി ആവര്‍ത്തിക്കുന്നു. മുന്നണിയുടെ ജയസാധ്യതയെ ബാധിക്കരുതെന്ന് പറയുമ്പോഴും മാണി സ്ഥാനാര്‍ത്ഥിയെ നാടകീയമായി പ്രഖ്യാപിച്ചതില്‍ കോണ്‍ഗ്രസിനും അതൃപ്തിയുണ്ട്. എന്നാല്‍, കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമായതിനാല്‍ ഇടപെടുന്നതിന് കോണ്‍ഗ്രസിന് പരിമിതികളുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പങ്കെടുത്ത കോണ്‍ഗ്രസ് കോട്ടയം മണ്ഡലം കമ്മിറ്റി യോഗത്തില്‍ ചാഴികാടന്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫ്രാന്‍സീസ് ജോര്‍ജിനൊപ്പം പലരും മുന്നണി വിട്ടതോടെ ദുര്‍ബലമായ ജോസഫ് പക്ഷത്തിന് പഴയ പോലെ വിലപേശല്‍ ശക്തിയില്ല. പ്രശ്‌നം പരിഹരിക്കാതെ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായാലും ജോസഫ് യു ഡി എഫില്‍ തന്നെ തുടരാനാണ് സാധ്യത.

കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഏതാനും പേരുമാണ് തന്റെ സ്ഥാനാര്‍ഥിത്വം അട്ടിമറിച്ചതെന്ന് പിജെ ജോസഫ് പറഞ്ഞു. എനിക്കു സീറ്റ് നിഷേധിച്ച പാര്‍ട്ടി തീരുമാനം തെറ്റായ നടപടി തന്നെയാണ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും എന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചിരുന്നു. മറ്റൊരു സ്ഥാനാര്‍ഥിയുടെ പേരും യോഗങ്ങളില്‍ ഉയര്‍ന്നില്ല. പക്ഷേ, ചിലര്‍ ഇടങ്കോലിട്ടു. രാജ്യസഭാ സീറ്റ് പാര്‍ട്ടി വൈസ് ചെയര്‍മാനായ ജോസ് കെ മാണിക്കു നല്‍കിയതും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെ തീരുമാനപ്രകാരമായിരുന്നുവെന്ന് ഓര്‍ക്കണം. ഈ വ്യവസ്ഥ വര്‍ക്കിങ് ചെയര്‍മാനായ എനിക്കും ബാധകമാണെന്ന് പിജെ ജോസഫ് പറഞ്ഞു.

ഇപ്പോള്‍ പാര്‍ട്ടിയിലുണ്ടായിരിക്കുന്ന പ്രശ്നങ്ങളുടെ പേരില്‍ പാര്‍ട്ടി പിളരില്ല. താന്‍ യുഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നും ജോസഫ് പറഞ്ഞു. യുഡിഎഫിലെ ഭൂരിഭാഗം നേതാക്കളും എന്നോടൊപ്പമാണ്, എന്നെ അനുകൂലിക്കുന്നവരുമാണ്. കേരള കോണ്‍ഗ്രസി (എം) ന്റെ വര്‍ക്കിങ് ചെയര്‍മാന്‍ കൂടിയായ എന്നെ വിജയിപ്പിക്കാന്‍ ഇവര്‍ പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതു കണക്കിലെടുത്ത്, പാര്‍ട്ടിക്കുള്ളിലെ പ്രശ്നം പരിഹരിക്കാന്‍ മാണിസാര്‍ പുതിയൊരു ഫോര്‍മുലയുമായി എത്തുമെന്നാണു പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്നെ സ്ഥാനാര്‍ഥിയാക്കാന്‍ മാണിസാര്‍ മുന്‍കൈ എടുക്കണം. തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്. പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാന്‍ എന്ന നിലയ്ക്ക് അതു പറയാന്‍ എനിക്ക് അവകാശവുമുണ്ടെന്ന് ജോസഫ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here