കൊച്ചി: രാഹുല്‍ ഗാന്ധിയെ പരിഹസിച്ച ചാലക്കുടിയിലെ ഇടതു സ്ഥാനാര്‍ത്ഥി ഇന്നസെന്റിന് മറുപടിയുമായി ജോസഫ് വാഴയ്ക്കന്‍. ‘ചാലക്കുടിയ്ക്കു വേണ്ടി ഉറങ്ങാതെ ഇരുന്നു’ എന്ന അടിക്കുറിപ്പോടെ രാഹുല്‍ ഗാന്ധി ഉറങ്ങുകയും ഇന്നസെന്റ് ഉണര്‍ന്നിരിക്കുകയും ചെയ്യുന്ന ചിത്രമാണ് ഇന്നസെന്റ് പങ്കുവെച്ചത്.

ക്യാന്‍സര്‍ രോഗികള്‍ക്കായി നടത്തിയ പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയതിന് 50,000 രൂപ ഇന്നസെന്റ് കണക്കു പറഞ്ഞ് വാങ്ങിയെന്ന് വാഴയ്ക്കന്‍ ആരോപിക്കുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷം നിങ്ങള്‍ ചാലക്കുടി മണ്ഡലത്തിന് വേണ്ടി യാതൊന്നും ചെയ്യാതെ ഇലക്ഷന്‍ അടുത്തപ്പോള്‍ വീണ്ടും വോട്ട് ചോദിക്കാന്‍ ഇറങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധിയെ താരതമ്യം ചെയ്യുന്നത് താങ്കളുടെ സിനിമ പോലെ കോമഡിയാണെന്നാണ് വാഴയ്ക്കന്‍ മറുപടി പോസ്റ്റിട്ടിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

ചാലക്കുടിയിലെ ഇടത് പക്ഷ സ്ഥാനാര്‍ത്ഥിയോട്.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഉറങ്ങുകയും താങ്കള്‍ ഉണര്‍ന്നിരിക്കുകയും ചെയ്യുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് താങ്കള്‍ ചാലക്കുടിക്ക് വേണ്ടി ഉറങ്ങാതെ ഇരുന്നു എന്ന് പറയുകയുണ്ടായി.

ജനങ്ങളെ കബളിപ്പിക്കാന്‍ നിങ്ങള്‍ക്ക് എങ്ങെനെ കഴിയുന്നു ?

നിങ്ങള്‍ തന്നെയല്ലേ, പാര്‍ലമെന്റില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ല, ആരെങ്കിലും ചാലക്കുടിയില്‍ നിന്ന് പാര്‍ലമെന്റ് ഗ്യാലറിയില്‍ വന്നിരുന്നാല്‍ പിന്നെ വെപ്രാളവും ടെന്‍ഷനും ആയിരിക്കുമെന്ന് പറഞ്ഞത്.

കഴിഞ്ഞ അഞ്ച് വര്‍ഷം നിങ്ങള്‍ ചാലക്കുടി മണ്ഡലത്തിന് വേണ്ടി യാതൊന്നും ചെയ്യാതെ ഇലക്ഷന്‍ അടുത്തപ്പോള്‍ മത്സരിക്കുന്നില്ല എന്ന് കരുതിയ ഇടത്ത് നിന്ന് സിപിഎം നല്‍കിയ അവസരത്തില്‍ വീണ്ടും വോട്ട് ചോദിക്കാന്‍ ഇറങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധിയെ താരതമ്യം ചെയ്യുന്നത് താങ്കളുടെ സിനിമ ജീവിതം പോലെ കോമഡിയാണ്.

സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പാര്‍ലമെന്റിലെ പ്രകടനം താങ്കളുടെ പ്രകടനവുമായി താരതമ്യം ചെയ്യുന്ന പണി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് കൊണ്ട് നിങ്ങളുടെ കപട മൂല്യങ്ങള്‍ നിറഞ്ഞ ഒരു സംഭവം ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. ഇതൊരിക്കലും പറയണമെന്ന് കരുതിയതല്ല.

ഇതെ കുറിച്ച് ഒരു ഇടത് എം എല്‍ എയോട് ട്രെയിന്‍ യാത്രക്കിടയില്‍ പറഞ്ഞപ്പോള്‍, ഇത് പോലുള്ള സിനിമാക്കാര്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ വന്ന് കയറിയിട്ടുണ്ട്, സമൂഹത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ല, വാഴക്കന്‍ അവസരം കിട്ടുമ്പോള്‍ നാലാളുടെ മുന്‍പില്‍ പറയണമെന്നാണ് ആ മുതിര്‍ന്ന ഇടത് നേതാവ് എന്നോട് പറഞ്ഞത്.

രാമപുരത്തെ നല്ലവരായ ഒരുകൂട്ടം ചെറുപ്പക്കാര്‍ അവിടുത്തെ നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം നല്‍കുന്ന ഒരു പരിപാടി സംഘടിപ്പിച്ചത് ഓര്‍ക്കുന്നുണ്ടോ ?
എംപി എന്ന നിലയിലും, ക്യാന്‍സറിനെ അതിജീവിച്ച വ്യക്തി എന്ന നിലയിലും താങ്കളെ ക്ഷണിക്കാന്‍ വന്നപ്പോള്‍ പി എയെ കാണുവാന്‍ പറഞ്ഞത് മറന്നു പോയോ ?

സാറിന്റെ റേറ്റ് അമ്പതിനായിരമാണെന്ന് പറഞ്ഞ പി എയോട് ഇതൊരു ക്യാന്‍സര്‍ സഹായ പരിപാടിയാണെന്ന് കുട്ടികള്‍ പറഞ്ഞെങ്കിലും അമ്പത് രൂപയാണ് റേറ്റ് എന്ന് പി എ ആവര്‍ത്തിച്ചു.

ഇപ്പോള്‍ പണമില്ലെന്നും, ചെക്ക് തരാമെന്നും കുട്ടികള്‍ പറഞ്ഞപ്പോള്‍ സാര്‍ ചെക്ക് വാങ്ങില്ല, കാഷ് ആയി വേണമെന്ന് പറഞ്ഞ പി എക്ക് അയ്യായിരം രൂപാ അന്ന് നല്കുകയും പരിപാടിയുടെ അന്ന് ബാക്കി തുക നല്‍കാമെന്നും കുട്ടികള്‍ പറഞ്ഞു.

തുടര്‍ന്ന് പരിപാടിക്കെത്തിയ താങ്കള്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയും തുടര്‍ന്ന് തുക പി എയെ ഏല്‍പ്പിക്കാന്‍ സംഘാടകരോട് പറഞ്ഞു. പി എയെ കണ്ട് നാല്‍പ്പത്തി അയ്യായിരം രൂപാ കുട്ടികള്‍ കൈമാറിയപ്പോള്‍ താങ്കളുടെ പി എ പറഞ്ഞത് അമ്പതിനായിരം തികച്ചു വേണമെന്നാണ്.

ആദ്യം അയ്യായിരം നല്കിയല്ലോ നാല്പത്തി അയ്യായിരം രൂപാ കൂടി നല്‍കിയാല്‍ പോരെ എന്ന് ആ കുട്ടികള്‍ ചോദിച്ചപ്പോള്‍ ആദ്യത്തെ അയ്യായിരം വണ്ടി വാടകയും അത് കൂടാതെയാണ് ഈ അയ്യായിരം എന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് അമ്പതിനായിരവും തികച്ചു വാങ്ങിയാണ് താങ്കള്‍ സ്ഥലം വിട്ടത്.

എംപി ബോര്‍ഡ് വച്ച വാഹനത്തിന്റെ ഇന്ധനം സര്‍ക്കാര്‍ ആണ് നല്‍കുന്നത്. അതോടിക്കുന്ന ഡ്രൈവര്‍ക്ക് സര്‍ക്കാര്‍ ശമ്പളമാണ്. പിന്നെ ഏത് ഇനത്തിലാണ് അയ്യായിരം രൂപാ വണ്ടികൂലിയായി വാങ്ങുന്നത് ?

സാമുഹ്യ പ്രതിബദ്ധതയുള്ള പരിപാടിയിലേക്ക് ജനപ്രധിനിധിയായ താങ്കളെ ( സിനിമ താരമെന്ന നിലക്കല്ല) ക്ഷണിച്ച കുട്ടികളോടാണ് താങ്കള്‍ അങ്ങനെ പെരുമാറിയത്.

നിങ്ങള്‍ സിനിമ അഭിനയിച്ചു പ്രതിഫലം ചോദിച്ചു വാങ്ങിയിരുന്നെങ്കില്‍ ഞാന്‍ വിമര്‍ശിക്കുകയില്ലായിരുന്നു. താങ്കള്‍ മടങ്ങി കഴിഞ്ഞതിനു ശേഷം ആ നാട്ടുകാര്‍ എന്നോട് ഈ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി.

ക്യാന്‍സര്‍ നാളുകളെ കുറിച്ച് പുസ്തകം എഴുതിയ താങ്കള്‍ ആ കുട്ടികള്‍ പരിപാടി നടത്തിയത് ഒരു നേരത്തെ മരുന്നിനു പോലും വകയില്ലാത്ത പാവപെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം നല്കാന്‍ ആണെന്നത് എന്ത് കൊണ്ട് ഓര്‍ത്തില്ല ?

അത്ര പോലും പൊതുസമൂഹത്തോടോ നിര്‍ധനരോടോ അനുകമ്പ കാണിക്കാത്ത താങ്കള്‍ കേവലം ഇലക്ഷന്‍ പ്രചാരണത്തിന് രാഹുല്‍ ഗാന്ധിയെ പോലെയൊരാളെ ആക്ഷേപിച്ചു ചിത്രം പോസ്റ്റ് ചെയ്യുമ്പോള്‍ വലിയ അത്ഭുതം തോന്നുന്നില്ല.

മുണ്ട് ഉടുക്കാന്‍ പോലും പാര്‍ലമെന്റില്‍ എഴുന്നേറ്റു നില്‍ക്കാത്ത താങ്കള്‍ രാജ്യത്തുടനീളം ഓടിനടന്നു സംഘപരിവാറിനെതിരെ പോരാടുന്ന, രാജ്യത്തെ വിഭജിക്കുന്ന, ഭരിച്ചു മുടിക്കുന്ന പ്രധാനമന്ത്രിക്ക് നേരെ വിരല്‍ ചൂണ്ടി രാജ്യത്തിന് പറയാനുള്ളത് പറയുന്ന രാഹുല്‍ ഗാന്ധി ഒരു നിമിഷം മയങ്ങി പോയതിന്റെ ചിത്രം എടുത്തു സോഷ്യല്‍ മീഡിയയില്‍ അദേഹത്തെ ഇകഴ്ത്തുന്നത് നല്ലതല്ല. മനുഷ്യനാണ്. താങ്കളെ പോലെ ലോട്ടറി അടിച്ചപോലെ പാര്‍ലമെന്റില്‍ വന്നിരിക്കുന്നയാളല്ല രാഹുല്‍. അദേഹത്തെ ഇകഴ്ത്തി സ്വയം ചെറുതാകരുത്.

ഇത് പോലെ നിലവാരമില്ലാത്ത പ്രചരണ രീതികള്‍ പിന്തുടര്‍ന്ന് പ്രിയ സുഹൃത്ത് കൂടിയായ താങ്കള്‍ സ്വയം അപഹാസ്യനാകരുതെന്ന് കൂടി ഓര്‍മിപ്പിക്കുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here