കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും കോഴിക്കോടെത്തി. ഇന്നലെ രാത്രി 9 മണിയോടെയാണ് ഇരുവരും കോഴിക്കോട് വിമാനമിറങ്ങിയത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഇരുവരെയും സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. കെ സി വേണുഗോപാലും മുകുള്‍ വാസ്നികും അടക്കമുള്ള നേതാക്കളും രാഹുലിനെയും പ്രിയങ്കയെയും സ്വീകരിക്കാനുണ്ടായിരുന്നു.
അസമിലെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ക്കു ശേഷമാണ് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് എത്തിയത്. വിമാനത്താവളത്തില്‍ നിന്നും രാഹുലും പ്രിയങ്കയും കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു. രാത്രി കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രധാന നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിനായിട്ടാണ് കേരളത്തിലെത്തിയിരിക്കുന്നത്.
രാഹുലിനും മുന്‍പേ തന്നെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കരിപ്പൂരില്‍ വിമാനമിറങ്ങിയിരുന്നു. എയര്‍പോര്‍ട്ടിലെ വിഐപി ലോഞ്ചില്‍ രാഹുലിനായി കാത്തിരുന്ന പ്രിയങ്ക രാഹുലിനൊപ്പം ഒരുമിച്ചാണ് പുറത്തേക്ക് വന്നത്. നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രാഹുലിനേയും പ്രിയങ്കയേയും സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാത്തു നിന്നത്. കാണാനെത്തിയ പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം ഇരുവരേയും ടെര്‍മിനലിന് പുറത്തേക്ക് വിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. തുടര്‍ന്ന് സെക്യൂരിറ്റി ഗേറ്റ് വരെ വന്ന രാഹുലും പ്രിയങ്കയും പ്രവര്‍ത്തകരെ കൈവീശി കാണിച്ച ശേഷം വിഐപി ഗേറ്റ് വഴി പുറത്തേക്ക് പോയി.
വിവിഐപി സന്ദര്‍ശനം കണക്കിലെടുത്ത് വിമാനത്താവളത്തിലും കരിപ്പൂര്‍-കോഴിക്കോട് പാതയിലും കനത്ത സുരക്ഷയാണ് പൊലീസും എസ്.പി.ജി ഉദ്യോഗസ്ഥരും ഒരുക്കിയത്.
വ്യാഴാഴ്ച 11 മണിയോടെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കല്‍പ്പറ്റയിലെത്തുന്ന രാഹുല്‍ തുടര്‍ന്ന് കളക്ട്രേറ്റിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. കോഴിക്കോട് നിന്നും രാവിലെ റോഡ് മാര്‍ഗ്ഗം വയനാട്ടിലേക്ക് പോകണമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യമെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ യാത്ര ഹെലികോപ്റ്ററിലാക്കാന്‍ എസ്പിജി നിര്‍ദ്ദേശിക്കുകയായിരുന്നു.
പതിനൊന്ന് മണിയോടെ കല്‍പ്പറ്റയിലെ എകെഎംജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കാനാണ് തീരുമാനം. ഇതിന് വേണ്ടി മൈതാനം സജ്ജമാക്കുന്ന തിരക്കിലാണ് ജില്ലാ ഭരണകൂടവും സുരക്ഷാ ഉദ്യോഗസ്ഥരും. ജെസിബി ഉയോഗിച്ച് മൈതാനം നിരപ്പാക്കുന്ന പണികളെല്ലാം പുരോഗമിക്കുകയാണ്. ഇതിന് പുറമെ പുത്തൂര്‍ വയല്‍ എആര്‍ ക്യാമ്പ് ഗ്രൗണ്ടിലും ബത്തേരി സെന്റ്‌മേരീസ് കോളേജ് ഗ്രൗണ്ടിലും കൂടി ഹെലികോപ്റ്റര്‍ ഇറക്കാനുള്ള സൗകര്യം ഒരുക്കാനും എസ്പിജി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കല്‍പ്പറ്റയിലെ എകെഎംജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധി ബസ് സ്റ്റാന്റിന് സമീപത്തു കൂടെ ഏതാണ്ട് രണ്ട് കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ച് കളക്ട്രേറ്റിലെത്തുമെന്നാണ് നിലവിലെ തീരുമാനം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള രാഹുലിന്റെ യാത്ര റോഡ് ഷോ രൂപത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരമാവധി അണിനിരത്തി റോഡ് ഷോ ആവേശത്തിലാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ റോഡിനിരുവശവും സുരക്ഷ കണക്കിലെടുത്ത് പൊലീസ് ബാരിക്കേഡ് ഉണ്ടാകും. ഇതിനിരുവശത്തും മാത്രമെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇടമുണ്ടാകൂ.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം ഡിസിസി ഓഫീസിലെത്തി രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളെ കാണുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് കല്‍പ്പറ്റയിലെ ഡിസിസി ഓഫീസ് രാജീവ് ഭവന്‍ മോടികൂട്ടുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. ഡിസിസി ഓഫീസ് പരിസരത്ത് പന്തല്‍ പണി പുരോഗമിക്കുന്നതിനെടെയാണ് രാഹുല്‍ ഇവിടെ എത്തിയേക്കില്ലെന്ന സൂചന സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. ഡിസിസിയിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ രാഹുല്‍ഗാന്ധിയെ കൊണ്ടു പോകാനാവില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡിസിസിയെ അറിയിച്ചിട്ടുണ്ട്.
രാഹുലിന്റെ വരവിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോഴിക്കോട്ട് യോഗം ചേര്‍ന്നു. കെ സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, മുല്ലപ്പള്ളി രാമചന്ദ്രന്‍ ,പി കെ കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വയനാട്, കോഴിക്കോട്, മലപ്പുറം ഡിസിസി പ്രസിഡന്റുമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.