നെയ്യാറ്റിന്‍കര ആത്മഹത്യ: കുടുംബവഴക്കിന് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി; ലേഖയുടെ നോട്ട്ബുക്കിലെ വിവരങ്ങള്‍ നിര്‍ണായകം

0
10

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലേഖയുടെ നോട്ട്ബുക്ക് കണ്ടെത്തി. കുടുംബ പ്രശ്‌നങ്ങളുണ്ടെന്നു ബുക്കില്‍ പരാമര്‍ശമുണ്ട്. വരവു ചെലവു കണക്കുകളും വീട്ടിലെ മറ്റുകാര്യങ്ങളും കാലങ്ങളായി ലേഖ കുറിച്ചിട്ടിരുന്ന നോട്ട്ബുക്കാണു പൊലീസ് കണ്ടെത്തിയത്.
എന്നും കുടുംബ വഴക്ക് പതിവായിരുന്നുവെന്നു ബുക്കില്‍ വ്യക്തമായ സൂചനയുണ്ട്. ഗള്‍ഫില്‍നിന്നയച്ച പണം എന്തു ചെയ്‌തെന്നു ചോദിച്ചു ഭര്‍ത്താവ് കുറ്റപ്പെടുത്തിയതായും ആര്‍ക്കാണു പണം കൊടുത്തതെന്നു ചോദിച്ചതായും ലേഖ കുറിച്ചു. എല്ലാം തന്റെ തലയില്‍ കെട്ടിവയ്ക്കാനാണു ശ്രമം ലേഖ ബുക്കില്‍ പറയുന്നു.
മകളുടെ വിദ്യാഭ്യാസത്തിനും ജപ്തി ഒഴിവാക്കുന്നതിനും വീടു വില്‍ക്കണമെന്ന നിലപാടിലായിരുന്നു ലേഖ. എന്നാല്‍ ഭര്‍ത്താവിന്റെ അമ്മ ഇതിന് അനുവദിച്ചില്ല. വീട്ടില്‍ ജപ്തി നോട്ടിസ് വരുമ്പോള്‍ പൂജ നടത്തുകയായിരുന്നു പതിവ്. മരണത്തിനു മണിക്കൂറുകള്‍ക്കു മുന്‍പും ലേഖയെ ഭര്‍ത്താവും അമ്മയും മാനസികമായി പീഡിപ്പിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ലേഖയെ പണ്ടും ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

വസ്തു വില്‍പന നടക്കാതിരിക്കാന്‍ അമ്മയുമായി ചേര്‍ന്നു മന്ത്രവാദം നടത്തിയെന്നും ആത്മഹത്യ നടന്ന ദിവസം ഉച്ചയ്ക്കു അമ്മ ലേഖയുമായി വഴക്കിട്ടുവെന്നും ചന്ദ്രന്റെ മൊഴിയിലുണ്ട്. ‘പോയി മരിച്ചു കൂടെ’ എന്ന് അമ്മ ലേഖയോടു ചോദിച്ചതായും ചന്ദ്രന്‍ വെളിപ്പെടുത്തി.
കോട്ടൂരുള്ള മന്ത്രവാദിയാണു സ്ഥിരമായി പൂജ നടത്തിയിരുന്നത്. ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അരഭിത്തിക്കു മുകളില്‍ ടാര്‍പ്പോളിന്‍ വിരിച്ച സ്ഥലത്താണു പൂജ. ബാങ്കില്‍നിന്നു ജപ്തി നോട്ടിസെത്തിയാല്‍ അത് ഇവിടെ പൂജിക്കും. പൂജ നടത്തിയാല്‍ പ്രശ്‌നങ്ങളെല്ലാം മാറുമെന്നാണു ചന്ദ്രനും അമ്മയും വിശ്വസിച്ചിരുന്നത്.

എന്നാല്‍ മന്ത്രവാദം നടന്നു എന്നതിന് തെളിവില്ലെന്ന് പൊലീസ്. ഇതിനുവേണ്ടി കൂടുതല്‍ അന്വേഷണം വേണ്ടിവരുമെന്നും വെള്ളറട സി.ഐ വിജു വി.നായര്‍ പറഞ്ഞു. കേസില്‍ കൂടുതല്‍ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തുമെന്നും. ജപ്തിയുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതരുടെ മൊഴിയെടുക്കുമെന്നും സി.ഐ വ്യക്തമാക്കി.
ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ വീട്ടില്‍ മന്ത്രവാദം നടന്നിരുന്നുവെന്ന് പരാമര്‍ശം ഉണ്ടായിരുന്നു. ഇതനുസരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോയത്. ആത്മഹത്യാക്കുറിപ്പില്‍ ആരോപണം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ചന്ദ്രനെയും അമ്മയെയും സഹോദരിയെയും ഇവരുടെ ഭര്‍ത്താവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ പ്രതികളാരും തന്നെ മന്ത്രവാദം നടന്നുവെന്ന് മൊഴി നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട സാക്ഷിമൊഴികളും പൊലീസിന് ഇതുവരെ ലഭിച്ചിട്ടും ഇല്ല.

മന്ത്രവാദം നടന്നുവെന്ന് അയല്‍വാസികള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള മൊഴി പൊലീസിന് നല്‍കിയതുമില്ല. ഈ വൈരുദ്ധ്യം നിലനില്‍ക്കുന്നതുകൊണ്ട് മന്ത്രവാദം സ്ഥിരീകരിക്കാന്‍ കൂടുതല്‍ സാക്ഷിമൊഴികള്‍ വേണമെന്ന നിലപാടിലാണ് പൊലീസ്. അതിനിടയില്‍ ആത്മഹത്യ കുടുംബവഴക്കിലും കടബാധ്യതയിലുമുള്ള മനോവിഷമം മൂലമെന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. വീട് വില്‍പനയ്ക്കു ഭര്‍തൃമാതാവ് തടസം നിന്നതു ലേഖയുടെ മനോവിഷമം വര്‍ധിപ്പിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

കുടുംബ വഴക്കിനു കൂടുതല്‍ തെളിവുകള്‍ പൊലീസിനു ലഭിച്ചിരുന്നു. ഭര്‍ത്താവ് ചന്ദ്രനും മാതാവ് കൃഷ്ണമ്മയും മാനസിക പീഢനം നടത്തിയിരുന്നതായി ലേഖ എഴുതിയതെന്നു കരുതുന്ന നോട്ടുബുക്ക് കണ്ടെത്തിയതും നിര്‍ണായകമായി. മരണത്തിനു തൊട്ടുമുമ്പും വീടിന്റെ വില്‍പ്പന നടക്കാത്തതിനെച്ചൊല്ലി വീട്ടില്‍ വഴക്കുണ്ടായതായും ചന്ദ്രന്‍ മൊഴി നല്‍കിയിരുന്നു. പൊലീസ് ബന്ധുക്കളുടേയും പരിസരവാസികളുടേയും കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തും. ജപ്തി സംബന്ധിച്ച രേഖകള്‍ ഹാജരാക്കുന്നതിനു കാനറാ ബാങ്കിനും നോട്ടീസ് നല്‍കും.
മകളുടെ വിദ്യാഭ്യാസത്തിനും ജപ്തി ഒഴിവാക്കുന്നതിനും വീടു വില്‍ക്കണമെന്ന നിലപാടിലായിരുന്നു ലേഖ. എന്നാല്‍ ഭര്‍ത്താവിന്റെ അമ്മ ഇതിന് അനുവദിച്ചില്ല. വീട്ടില്‍ ജപ്തി നോട്ടിസ് വരുമ്പോള്‍ പൂജ നടത്തുകയായിരുന്നു പതിവ്.

LEAVE A REPLY

Please enter your comment!
Please enter your name here