കണ്ണൂർ: കണ്ണൂരിൽ മാവോയിസ്റ്റ് സംഘം സായുധ പ്രകടനം നടത്തി. ഇന്ന് രാവിലെ ആറുമണിയോടെ അമ്പായത്തോട് ടൗണിലായിരുന്നു പ്രകടനം.
സ്ത്രീ ഉൾപ്പടെയുള്ള സായുധരായ നാലംഗ മാവോവാദിസംഘമാണു പ്രകടനം നടത്തിയതെന്നാണു വിവരം. ഇവർ പോസ്റ്ററുകൾ പതിക്കുകയും ലഘുലേഖകൾ വിതരണവും ചെയ്യുകയും ചെയ്തു.
ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റുകള്‍ക്ക് അധികാരം ഉറപ്പിക്കാന്‍ സമാധാനപരമായ പാതയൊരുക്കുക എന്ന സൈനിക രാഷ്ട്രീയ ദൗത്യമാണ് ഓപ്പറേഷന് സമാധാന് എന്ന സൈനിക കടന്നാക്രമണ യുദ്ധത്തിലൂടെ മോദി നടപ്പിലാക്കുന്നതെന്ന് പോസ്റ്ററില്‍ പറയുന്നു. അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്ക് പറയേണ്ടവര്‍ മോദി – പിണറായി കൂട്ടുകെട്ട് എന്നും, തിരിച്ചടിക്കാന്‍ സായുധരാവുക തുടങ്ങിയ മുദ്രാവാക്യങ്ങളും പോസ്റ്ററിലുണ്ട്. ജനുവരി 31 ന് പ്രഖ്യാപിച്ച സമാധാന് വിരുദ്ധ ഭാരത് ബന്ദ് വിജയിപ്പിക്കുക എന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു.
കൊട്ടിയൂർ വന്യജീവി സങ്കേതം വഴിയാണ് ഇവർ ടൗണിലെത്തിയതെന്നാണു വിവരം. പ്രകടനം നടത്തിയ മാവോവാദികൾ വനത്തിലേക്ക് തന്നെ തിരിച്ചുപോയി.