67 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് ഫലം നെഗറ്റീവായി. പാലക്കാട് 29, കണ്ണൂര്‍ 8, കോട്ടയം 6, മലപ്പുറം, എറണാകുളം 5 വീതം, തൃശൂര്‍, കൊല്ലം 4 വീതം, കാസര്‍കോട്, ആലപ്പുഴ 3 വീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.
ഇന്ന് പോസിറ്റീവായതില്‍ 27 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന് വന്നവരാണ്. തമിഴ്നാട് 9, മഹാരാഷ്ട്ര 15, ഗുജറാത്ത് 5, കര്‍ണാടക 2, പോണ്ടിച്ചേരി 1, ഡെല്‍ഹി 1, സമ്പര്‍ക്കം 7 എന്നിങ്ങനെയാണ് മറ്റ് പോസിറ്റീവ് കേസുകള്‍.
കോട്ടയം 1, മലപ്പുറം 3, ആലപ്പുഴ 1, പാലക്കാട് 2, എറണാകുളം 1, കാസര്‍കോട് 2 എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്.
ഇതുവരെ 963 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 415 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം സംസ്ഥാനത്ത് വീണ്ടും ഒരുലക്ഷം കടന്നു. 1,04,336 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,03,528 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലോ ആണ്. 808 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 186 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 56,704 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 54,836 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 8599 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 8174 നെഗറ്റീവായിട്ടുണ്ട്. ആകെ 68 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. ഇന്ന് പുതുതായി ഒമ്പത് സ്ഥലങ്ങള്‍ കൂടി ഹോട്ട്സ്പോട്ടുകളായി. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ, ചെറുകുന്ന്, കാസര്‍കോട് ജില്ലയിലെ വോര്‍ക്കാടി, മീഞ്ച, മംഗല്‍പാടി, കോട്ടയം ജില്ലയിലെ പായിപ്പാട്, പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി, ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍. നിലവില്‍ 68 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.
കണ്ണൂര്‍ ധര്‍മ്മടം സ്വദേശി 61 വയസ്സുള്ള ആസിയയാണ് മരണമടഞ്ഞത്. ഇതോടെ ഇതുവരെ ആറുപേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ആസിയയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
വീഡിയോ കോണ്‍ഫറന്‍സ്
വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നമ്മുടെ സഹോദരډാര്‍ ധാരാളമായി ഇങ്ങോട്ടു വരാന്‍ തുടങ്ങിയതോടെ നാം കോവിഡ് 19 പ്രതിരോധത്തിന്‍റെ മറ്റൊരു ഘട്ടത്തിലാണ് നാം കടന്നത്.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിക്കാനും ജനപ്രതിനിധികളുടെ സഹകരണം അഭ്യര്‍ത്ഥിക്കാനും ഇന്ന് കാലത്ത് എംപിമാരുമായും എംഎല്‍എമാരുമായും വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ഇപ്പോഴത്തെ ഗുരുതര സാഹചര്യം നേരിടുന്നതിന് സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ എംപിമാരും എംഎല്‍എമാരും പിന്തുണ അറിയിച്ചു.
ഈ മഹാമാരി നേരിടുന്നതിന് കേരളം തുടര്‍ന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന വികാരമാണ് എല്ലാവരും പങ്കുവെച്ചത്. നമ്മുടെ ജാഗ്രത ശക്തിപ്പെടുത്തുന്നതിന് ചില നിര്‍ദേശങ്ങളും ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് വന്നിട്ടുണ്ട്. അവയെല്ലാം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കും.
നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവരുള്‍പ്പെടെ പങ്കെടുത്തു. മൂന്നു പേരൊഴികെ എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയോടൊപ്പം വീഡിയോ കോണ്‍ഫറന്‍സിലുണ്ടായിരുന്നു.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡുതലത്തില്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനം. വാര്‍ഡുതല സമിതിക്കു മുകളില്‍ പഞ്ചായത്തുതലത്തില്‍ കമ്മിറ്റികള്‍ ഉണ്ട്. ഇവരുടെ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശവും സഹായവും ഉണ്ടാകണമെന്ന് എംഎല്‍എമാരോടും എംപിമാരോടും അഭ്യര്‍ത്ഥിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്ന് വരാന്‍ ആഗ്രഹിക്കുന്നവരുടെ കാര്യത്തില്‍ ആശങ്ക വേണ്ടതില്ല. കൂടുതല്‍ ഫ്ളൈറ്റുകള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നുണ്ട്. ആളുകളെ കൊണ്ടുവരുമ്പോള്‍ മുന്‍ഗണനാ വിഭാഗത്തിലുള്ളവരെ ആദ്യം പരിഗണിക്കണം.
കോവിഡ് വ്യാപനം തീവ്രമായ പ്രദേശങ്ങളില്‍നിന്ന് വരുന്നവരുടെ കാര്യത്തില്‍ പ്രത്യേക സമീപനം വേണമെന്ന് പ്രതിപക്ഷ നേതാവ് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ച് വേണ്ടത് ചെയ്യും. എന്നാല്‍, അവര്‍ ഇങ്ങോട്ടുവരേണ്ടതില്ല എന്ന സമീപനം ഉണ്ടാകില്ല.
വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ തുടര്‍ന്ന് പഠിക്കുന്നതിന് ഒരു പ്രയാസവും ഉണ്ടാകില്ല. നേരത്തെ അത് പറഞ്ഞതാണ്. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.
അന്തര്‍ ജില്ലാ ജലഗതാഗതം അനുവദിക്കണമെന്ന ആവശ്യം വീഡിയോ കോണ്‍ഫറന്‍സില്‍ ഉയര്‍ന്നിരുന്നു. അന്തര്‍ജില്ലാ ബസ് സര്‍വ്വീസ് ആരംഭിക്കുന്ന സമയത്ത് ഇക്കാര്യവും പരിഗണിക്കും.വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ക്ക് തിരിച്ചുപോകാന്‍ യാത്രാസൗകര്യമില്ലാത്ത പ്രശ്നം കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
ഹോട്ട്സ്പോട്ടില്‍നിന്ന് വരുന്നവരുടെ കാര്യത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.
പുറത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ പാസിന്‍റെയും മറ്റു കാര്യങ്ങളുടെയും ചുമതല കരാറുകാര്‍ തന്നെ വഹിക്കണം.
സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് തടയാന്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ക്ക് നല്ല ഫലമുണ്ടായിട്ടുണ്ട്. കേരളം ഒന്നിച്ചു നിന്നാണ് ഈ പ്രവര്‍ത്തനം നടത്തിയത്. ഇതുവഴി രോഗവ്യാപനം തടയാന്‍ കഴിഞ്ഞു. ഒരു ഘട്ടത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം പതിനാറിലേക്ക് ചുരുഞ്ഞിയിരുന്നു.
തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരിക എന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്. പ്രവാസികളെല്ലാം ഒന്നിച്ചെത്തുകയാണെങ്കില്‍ അത് വലിയ പ്രശ്നമുണ്ടാക്കും. കാരണം ലക്ഷക്കണക്കിനാളുകളാണ് വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ളത്. അവരില്‍ വിസാ കാലാവധി കഴിഞ്ഞവര്‍, വിദ്യാര്‍ത്ഥികള്‍, ഗര്‍ഭിണികള്‍, വയോധികര്‍, മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടിപ്പോയവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ 3.80 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2.16 ലക്ഷം പേര്‍ക്ക് പാസ് നല്‍കി. പാസ് ലഭിച്ച 1,01,779 പേര്‍ വന്നു കഴിഞ്ഞു. വിദേശത്തുനിന്നു വരാന്‍ രജിസ്റ്റര്‍ ചെയ്തത് 1.34 ലക്ഷം പേരാണ്. അവരില്‍ 11,189 പേര്‍ മെയ് 25 വരെ സംസ്ഥാനത്തെത്തിയിട്ടുണ്ട്.
പ്രവാസികളെത്തുമ്പോള്‍ സംസ്ഥാനത്ത് ചില ക്രമീകരണങ്ങള്‍ അത്യന്താപേക്ഷിതമാണ്. രോഗവ്യാപനം വലിയതോതിലുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ വരുന്നുണ്ട്. മറ്റു പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ വരുന്നതിനു മുമ്പ് 16 പേര്‍ ചികിത്സയിലുണ്ടായിരുന്ന സ്ഥാനത്ത് ഇന്നലെ 415 പേരാണ് ചികിത്സയിലുള്ളത്. സ്വാഭാവികമായും രോഗികളുടെ എണ്ണം വര്‍ധിക്കും. മഹാരാഷ്ട്രയില്‍ നിന്നെത്തിയവരില്‍ 72 പേര്‍ക്കും തമിഴ്നാട്ടില്‍ നിന്നും വന്നവരില്‍ 71 പേര്‍ക്കും കര്‍ണാടകത്തില്‍ നിന്ന് വന്നവരില്‍ 35 പേര്‍ക്കും ആണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് എത്തിയവരില്‍ 133 പേര്‍ക്ക് രോഗബാധയുണ്ടായി. ഇവരില്‍ 75 പേര്‍ യുഎഇയില്‍ നിന്നും 25 പേര്‍ കുവൈറ്റില്‍ നിന്നുമാണ്.
രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്നും വരുന്നവരെ കരുതലോടെ സ്വീകരിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആരേയും പുറന്തള്ളുന്ന നയമില്ല. അവര്‍ എത്തുമ്പോള്‍ ശരിയായ പരിശോധനയും ക്വാറന്‍റൈനും ആവശ്യമാണ്. അതിനുവേണ്ടിയാണ് സര്‍ക്കാരിന്‍റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശിക്കുന്നത്.
ഈ രജിസ്ട്രേഷന്‍ വരുന്നവരുടെയും ഇവിടെയുള്ളവരുടെയും ആരോഗ്യസംരക്ഷണത്തിന് ആവശ്യമാണ്. ആരോടും ഒരു വിവേചനവുമില്ല. മറ്റു വഴിയില്ലാത്തതുകൊണ്ടാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. സമൂഹവ്യാപനത്തിലേക്കാണ് അത് ചെന്നെത്തുക. മറ്റു സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ ഇപ്പോള്‍ത്തന്നെ രോഗം വലിയ തോതില്‍ വ്യാപിച്ചിട്ടുണ്ട്.
ട്രെയിനുകള്‍ രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും കേരളത്തിലേക്ക് വരുന്നുണ്ട്. അതിന് ഒരു തടസ്സവുമില്ല. സംസ്ഥാനം സമ്മതിക്കാത്ത പ്രശ്നവുമില്ല. എവിടെ നിന്നായാലും രജിസ്റ്റര്‍ ചെയ്ത് വരണം. ഇവിടെ എത്തുന്നവരെ റെയില്‍വെ സ്റ്റേഷനില്‍ തന്നെ പരിശോധിച്ച് ക്വാറന്‍റൈനിലേക്ക് അയക്കുകയാണ്. ക്വാറന്‍റൈന്‍ വീട്ടിലാവാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. വീട്ടില്‍ സൗകര്യമുണ്ടോ എന്ന് മനസ്സിലാക്കണം. ട്രെയിനില്‍ വരുന്നവരുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭിച്ചാലേ ഇക്കാര്യം പരിശോധിക്കാന്‍ കഴിയൂ.
കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് ഒരു ട്രെയിന്‍ അയക്കാന്‍ റെയില്‍വെ തീരുമാനിച്ചു. ഇവിടെ അതു സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇക്കാര്യം റെയില്‍വെ മന്ത്രിയെ അറിയിച്ചു. ശരിയായ നിരീക്ഷണത്തിനും അതുവഴി രോഗവ്യാപനം തടയുന്നതിനും സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ തകിടം മറിക്കുന്നതാണ് ഈ രീതിയെന്നും അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ അതിനുശേഷം മറ്റൊരു ട്രെയിന്‍ കൂടി ഇതേ രീതിയില്‍ കേരളത്തിലേക്ക് അയക്കാന്‍ തീരുമാനിക്കുന്ന പ്രശ്നമുണ്ടായി. അതുകൊണ്ട് ഇക്കാര്യം പ്രധാനമന്ത്രിയുടെ കൂടി ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുകയാണ്. നമ്മുടെ കരുതലിനെ അട്ടിമറിക്കുന്ന പ്രശ്നമാണിത്.
രോഗവ്യാപനം കൂടുതലുള്ള നഗരങ്ങളില്‍ ഒന്നാണ് മുംബൈ. അവിടങ്ങളില്‍ നിന്നുള്ളവരും വരട്ടെ എന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. അതേസമയം രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കിയേ പറ്റൂ. അതിനുള്ള അച്ചടക്കം എല്ലാവരും പാലിക്കണം. വീടുകളില്‍ ക്വറന്‍റൈനിലുള്ളവര്‍ അവിടെത്തന്നെ കഴിയണം. മറ്റുള്ളവരോട് സമ്പര്‍ക്കം പാടില്ല. ഇക്കാര്യം പരമാവധി ഉറപ്പുവരുത്താനാണ് എല്ലാവരും ശ്രമിക്കേണ്ടത്.
ലോക്ക്ഡൗണില്‍ വിവിധ ഘട്ടങ്ങളിലായി ചില ഇളവുകള്‍ വന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കടകളിലും ചന്തകളിലും വലിയ ആള്‍ക്കൂട്ടം കാണുന്നുണ്ട്. ഈ രീതി തുടരാന്‍ പറ്റില്ല. നമ്മുടെ ജാഗ്രതയില്‍ അയവു വന്നുകൂടാ. അതുകൊണ്ട് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ എംഎല്‍എമാരുടെയും എംപിമാരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു.
നിയന്ത്രണങ്ങള്‍ നടപ്പാക്കുമ്പോള്‍ തന്നെ ജനങ്ങള്‍ക്ക് ജീവനോപാധിക്കു വേണ്ട സൗകര്യം നല്‍കേണ്ടതുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ഇളവുകള്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ജനങ്ങളെയാകെ ബോധവല്‍ക്കരിക്കുക എന്നതാണ് ജനപ്രതിനിധികളുടെ മുമ്പിലുള്ള കടമ. കോവിഡിനെതിരായ പോരാട്ടത്തില്‍ ജനങ്ങളാകെ അണിനിരക്കണം. ഒറ്റ മനസ്സോടെ ഇറങ്ങിയാല്‍ രോഗവ്യാപനം നമുക്ക് തടയാന്‍ കഴിയും.
വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് ഇപ്പോള്‍ നിയന്ത്രണമുണ്ട്. മരണാനന്തര ചടങ്ങുകള്‍ക്ക് ആകെ 20 പേരെ പാടുള്ളൂ. എന്നാല്‍ ഇത് ഒരു സമയം 20 പേരാണ് എന്ന് ദുര്‍വ്യാഖ്യാനിച്ച് പല ഘട്ടങ്ങളിലായി ആളുകള്‍ മരണവീടുകളില്‍ കയറിയിറങ്ങുന്നു. വിവാഹത്തിന് പരമാവധി 50 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്. ഇത് ലംഘിച്ച് വിവാഹത്തിന് മുമ്പും ശേഷവും ആളുകള്‍ കൂടുന്ന സ്ഥിതിയുണ്ട്. അതുകൊണ്ട് കൂടുതല്‍ കര്‍ശനമായ നിലപാട് വേണ്ടിവരും.
ആരോഗ്യപ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് കര്‍ക്കശമാക്കണം. അവര്‍ക്ക് വൈറസ് ബാധയുണ്ടാകുന്നത് ഗുരുതരമായ പ്രത്യാഘാതമാണുണ്ടാവുക. അവര്‍ നടത്തുന്ന സേവനമാണ് ഈ രോഗപ്രതിരോധത്തില്‍ ഏറ്റവും വിലപ്പെട്ടത്. പിപിഇ കിറ്റ് ധരിക്കാതെ രോഗികളുമായി ഇടപഴകുന്ന സാഹചര്യമുണ്ടാകരുത്. പൊലീസിന്‍റെ കാര്യത്തിലും ഇത് ബാധകമാണ്.
ബസുകളിലും ബസ് സ്റ്റാന്‍ഡുകളിലും അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുകയാണ്. ഓട്ടോകളിലും കൂടുതല്‍ ആളുകള്‍ സഞ്ചരിക്കുന്നു. ഇത് സംസ്ഥാനത്തിന്‍റെ പല ഭാഗത്തുമുള്ള കാഴ്ചയാണ്. വിലക്ക് ലംഘിച്ച് ആളുകളെ കയറ്റുന്ന വാഹന ഉടമകള്‍ക്കെതിരെ നടപടികളെടുക്കും. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകും. തിരക്ക് ഒഴിവാക്കാന്‍ പൊലീസും കാര്‍ക്കശ്യത്തോടെ ഇടപെടും.
ആഭ്യന്തര വിമാന സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. വിമാനത്തില്‍ വരുന്നവര്‍ക്ക് ക്വാറന്‍റൈന്‍ വേണ്ടിവരും.
മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും അത് ധരിക്കാതിരിക്കാനുള്ള പ്രവണത വ്യാപകമായി ഉണ്ട്. അത് അനുവദിക്കാനാവില്ല. എല്ലാവര്‍ക്കും പരിമിതമായ തോതിലെങ്കിലും മാസ്ക് സൗജന്യമായി ലഭ്യമാക്കുന്നതിന് ചില നടപടികള്‍ ആലോചിക്കുന്നുണ്ട്.
കടകള്‍ തുറന്നതോടെ ജൂസ് കടകളിലും ചായക്കടകളിലും മറ്റും കുപ്പിഗ്ലാസുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ഓരോ തവണയും സാനിറ്റൈസ് ചെയ്തില്ലെങ്കില്‍ രോഗപ്പകര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. അക്കാര്യം ഗുരുതരമായി കണ്ട് ഇടപെടും.
മലയാളികള്‍ക്ക് തിരികെ നാട്ടിലെത്തുന്നതിനുള്ള പാസ്സിന്‍റെ മറവില്‍ തമിഴ്നാട്ടില്‍ നിന്നും കെട്ടിടനിര്‍മാണത്തൊഴിലാളികളടക്കം കേരളത്തിലേക്കെത്തുന്നതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. കുറുക്കുവഴികളിലൂടെ ആളുകള്‍ എത്തിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയാതെ വരും. സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതില്‍ കൂടുതല്‍ കര്‍ക്കശ നിലപാടെടുക്കും. രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്ക് കനത്ത പിഴ ചുമത്തും. 28 ദിവസം നിര്‍ബന്ധിത ക്വാറന്‍റൈനും ഏര്‍പ്പെടുത്തും.
സംസ്ഥാന അതിര്‍ത്തി കടന്ന് സ്ഥിരമായി പോയിവരേണ്ടവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് ഉപയോഗിക്കാന്‍ പാസ് നല്‍കും.
സന്നദ്ധ പ്രവര്‍ത്തകരെ പൊലീസ് വളണ്ടിയര്‍മാരായി നിയോഗിക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണം നടപ്പാക്കുന്നതിന് പൊലീസിനെ സഹായിക്കാന്‍ ഇവരുടെ സേവനമുണ്ടാകും. അവര്‍ക്ക് പ്രത്യേക ബാഡ്ജ് നല്‍കും. രണ്ടുപേരടങ്ങുന്ന പൊലീസ് സംഘത്തില്‍ ഒരാള്‍ ഈ വളണ്ടിയറായിരിക്കും.
എടിഎമ്മുകളില്‍ സാന്നിറ്റൈസര്‍ നിര്‍ബന്ധമാക്കണമെന്ന് നേരത്തേ തന്നെ ബാങ്കുകളോട് അഭ്യര്‍ത്ഥിച്ചിരുന്നു. അത് റീഫില്‍ ചെയ്യാനും ബാങ്കുകള്‍ തയ്യാറാകണം.
14 സര്‍ക്കാര്‍ ലാബുകളിലും 6 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 20 ഇടത്താണ് കോവിഡ് പരിശോധിക്കാനുള്ള സംവിധാനമുള്ളത്. 3 മാസത്തിനുള്ളിലാണ് ഈ 20 ലാബുകള്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ സാധിച്ചത്. എല്ലാ സര്‍ക്കാര്‍ ലാബുകളിലും കൂടി ദിനംപ്രതി 3000ത്തോളം പരിശോധനകള്‍ നടത്താന്‍ കഴിയും. അത്യാവശ്യ ഘട്ടങ്ങളില്‍ അത് 5,000ത്തോളമായി ഉയര്‍ത്താനുമാകും. ടെസ്റ്റിന്‍റെ എണ്ണം വര്‍ധിപ്പിക്കും. രോഗവ്യാപന സാധ്യത കൂടുതലുള്ള വിഭാഗങ്ങളെയാകെ ടെസ്റ്റ് ചെയ്യുന്ന കാര്യം ആലോചിക്കും.
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കോടതികളുടെ സുരക്ഷ മാനിച്ച് പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിന് ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളുടെ സേവനം വിനിയോഗിക്കും. ഇതിനായുള്ള നടപടി ആരംഭിച്ചു.
കള്ളനെ പിടിക്കാന്‍ പോയ പൊലീസും കേസ് പരിഗണിച്ച മജിസ്ട്രേറ്റും ക്വാറന്‍റൈനില്‍ പോകുന്ന സ്ഥിതി ഗൗരവമായിട്ടുതന്നെ എടുക്കണം.
അറസ്റ്റിലാകുന്ന പ്രതികളെ കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പൊലീസ് സ്റ്റേഷനുകളിലേക്ക് എത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും. ഇത്തരം പ്രതികള്‍ക്കായി സബ് ഡിവിഷന്‍ തലത്തില്‍ ഡീറ്റെന്‍ഷന്‍ കം പ്രൊഡക്ഷന്‍ സെന്‍റര്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏറ്റവും കുറച്ച് പൊലീസുകാരെ മാത്രമേ അറസ്റ്റ് നടപടികളില്‍ പങ്കെടുപ്പിക്കൂ.
സംസ്ഥാനത്തെ പ്രധാന തെരുവുകള്‍ പൊലീസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തും.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ആരംഭിച്ചു. കുട്ടികള്‍ ജാഗ്രതയോടെയും അച്ചടക്കത്തോടെയുമാണ് പരീക്ഷയ്ക്ക് എത്തിയത്. അധ്യാപകരും പിടിഎകളും മികച്ച ഇടപെടല്‍ നടത്തി. സുഗമമായ നടത്തിപ്പിന് സ്വീകരിച്ച സുരക്ഷാനടപടികള്‍ തൃപ്തികരമാണ്. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും പൊലീസ് തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കുട്ടികളെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കുന്നതുപോലെതന്നെ അവരെ സുരക്ഷിതരായി വീടുകളില്‍ എത്തിക്കുന്നതിനും പൊലീസ് മുന്നിലുണ്ടാകും. ഇന്ന് പരീക്ഷ എഴുതാന്‍ കഴിയാതെ പോയവരുണ്ടെങ്കില്‍ വിഷമിക്കേണ്ടതില്ല. അവര്‍ക്ക് ഉചിതമായ രീതിയില്‍ അവസരം ഉണ്ടാക്കും.
150 തസ്തികകള്‍
കോവിഡ് 19 പരിശോധനകള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കോവിഡ് 19 ലബോറട്ടറികളില്‍ ആരോഗ്യ വകുപ്പ് എന്‍എച്ച്എം മുഖാന്തിരം 150 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചു. 19 റിസര്‍ച്ച് ഓഫീസര്‍, 65 ലാബ് ടെക്നീഷ്യന്‍, 29 ലാബ് അസിസ്റ്റന്‍റ്, 17 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, 20 ക്ലീനിങ് സ്റ്റാഫ് എന്നിങ്ങനെയാണ് തസ്തികകള്‍. സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തുന്നവരുടെ എണ്ണവും കോവിഡ് രോഗികളുടെ എണ്ണവും കൂടിയ സാഹചര്യത്തിലാണ് ഇത്. ഇതോടെ സ്ഥിരവും താല്‍ക്കാലികവുമായ 8379ലധികം തസ്തികകളാണ് ഈ കാലയളവില്‍ സൃഷ്ടിച്ചത്.