തിരുവനന്തപുരം:മദ്യവിൽപനയ്ക്കുള്ള ബെവ്ക്യൂ ആപ്പ് റെഡി.
301 ബെവ്കോ ഔട്ട്ലെറ്റുകൾ, 576 ബാർ ഹോട്ടലുകൾ, 299 ബിയർ-വൈൻ പാർലറുകൾ എന്നിവ വഴി മദ്യം വിതരണം ചെയ്യുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. വ്യാഴാഴ്ച രാവിലെ ഒന്‍പതു മുതൽ മദ്യവിതരണം ആരംഭിക്കുമെന്നും പൂർണമായും ആരോഗ്യവകുപ്പിന്റെ പ്രോട്ടോക്കോൾ പാലിച്ചാകും മദ്യവിതരണമെന്നും മന്ത്രി പറഞ്ഞു.
612 ബാർ ഹോട്ടലുകളിൽ 576 ബാർ ഹോട്ടലുകളാണ് മദ്യം വിൽക്കാൻ സമ്മതിച്ചിരിക്കുന്നത്. ബാർഹോട്ടലുകളിൽ ഇരുന്ന് മദ്യം കഴിക്കാൻ അനുവദിക്കില്ല. 360 ബിയർ-വൈൻ ഷോപ്പുകളിൽ 291 എണ്ണം വഴി വിൽപ്പന നടക്കും. ഇവിടെ വിദേശമദ്യ വിൽപ്പനയുണ്ടാകില്ല.
ഒരിക്കൽ ബുക്ക് ചെയ്തു കഴിഞ്ഞാൽ പിന്നെ നാലു ദിവസത്തേക്ക് ആ നമ്പറിൽ നിന്ന് ബുക്ക് ചെയ്യാൻ സാധിക്കില്ല. രാവിലെ ആറു മുതൽ വൈകിട്ട് പത്തു വരെയാണ് ബുക്കിംഗ്. രാവിലെ ഒന്‍പതു മുതൽ വൈകിട്ട് അഞ്ചുവരെയാണ് വിൽപ്പന. ടോക്കണ്‍ ലഭിച്ചവർ മാത്രമ കൗണ്ടറിന് അടുത്ത് വരാൻ പാടുള്ളൂ. മറ്റാരും അവിടെ വരാൻ പാടില്ല. ക്യൂവിൽ അഞ്ചുപേരിൽ കൂടുതൽ പാടില്ലെന്നും മന്ത്രി നിർദേശിച്ചു.
29 കമ്പനികളാണ് ആപ്ലിക്കേഷൻ നിർമിക്കാൻ അപേക്ഷിച്ചത്. ഇതിൽനിന്ന് അഞ്ചു കമ്പനികളെ ഷോർട്ട്ലിസ്റ്റ് ചെയ്ത് ഫെയർകോഡ് കമ്പനിയെ തെരഞ്ഞെടുത്തു. ഫെയർകോഡ് ആണ് ഏറ്റവും കുറവ് തുക ക്വോട്ട് ചെയ്തത്. വീടുകളിൽ മദ്യം എത്തിക്കുക സർക്കാർ നയമല്ല. കഴിയുന്നത്ര ആളുകൾ മദ്യം വാങ്ങരുതെന്നാണ് സർക്കാർ ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.