മാഹി: ന്യൂ മാഹിയിൽ വ്യാജപ്രചാരണത്തിൽ മനംനൊന്ത് ആരോഗ്യ പ്രവര്‍ത്തക ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ആത്മഹത്യാ കുറിപ്പില്‍ പരാമർശിച്ച ഹെൽത്ത് ഇൻസ്പെക്ടറടക്കം നാലുപേരാണ് പിടിയിലായത്. മാനസികമായി പീഡിപ്പിച്ചതിനാണ് കേസ്.
വെള്ളിയാഴ്ച രാത്രി ന്യൂ മാഹി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയും പുന്നോല്‍ സ്വദേശിനിയുമായ മുപ്പത്തിമുന്നുകാരിയാണ് ജീവനൊടുക്കാനൊ രുങ്ങിയത്. രക്തസമ്മര്‍ദത്തിനുള്ള 20 ഗുളിക യുവതി ഒരുമിച്ചു കഴിക്കുകയായിരുന്നു. ഉടന്‍ തലശേരി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രഥമ ശു ശ്രൂഷയ്ക്കു ശേഷം പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. അതേ സമയം യുവതിയുടെ സ്രവ പരിശോധന ഫലം നെഗറ്റീവാണ്.
ഇവരുടേതെന്ന പേരിലുള്ള ആത്മഹത്യക്കുറിപ്പ് സമൂഹമാധ്യമങ്ങള്‍വഴി പ്രചരിക്കുന്നുണ്ട്. തന്റെ മരണത്തിന് ഉത്തരവാദികള്‍ സഹപ്രവര്ത്തകന് ഉള്‍പ്പെടെ നാലു പേരാണെന്ന് ആ കുറിപ്പില്‍ പറയുന്നു. ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും താന്‍ ജോലി ചെയ്തെന്നാണ് ചിലര്‍ കുപ്രചാരണം നടത്തുന്നതെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും കുറിപ്പിലുണ്ട്.