കൊച്ചി യുഎപിഎ നിയമ പ്രകാരം അറസ്റ്റിലായ അലനും താഹയും ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി ജയില്‍വകുപ്പ്. എറണാകുളം എൻഐഎ കോടതിയിൽ ഹാജരാക്കുന്നതിനു വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നും കാക്കനാട് ജില്ലാ ജയിലിലേക്ക് താൽക്കാലികമായി മാറ്റിയ ഇരുവരും ശരീരപരിശോധനയ്ക്ക് വഴങ്ങാതെ ജീവനക്കാരുടെ ജോലി തടസപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിരുന്നു. കൂടാതെ ജീവനക്കാരെ അസഭ്യം പറയുകയും ജയിലിനു പുറത്തു കൈകാര്യം ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
സംഭവത്തിൽ ഇരുവർക്കുമെതിരെ എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകാൻ ജില്ലാ ജയിൽ സൂപ്രണ്ടിന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് നിർദേശം നൽകി. ഇക്കാര്യത്തിൽ എറണാകുളം ജില്ലാ ജയിൽ സൂപ്രണ്ട് കോടതിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ജീവനക്കാരുടെ റിപ്പോർട്ടിന്മേലാണു സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകാൻ സുപ്രണ്ടിന് നിർദേശം നൽകിയത്.
കോടതിയുടെ ഉത്തരവ് പ്രകാരം വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് തിരികെ മാറ്റിയ തടവുകാരെ പ്രത്യേകം പാർപ്പിച്ച് നിരീക്ഷിക്കാനും തീരുമാനമെടുത്തിട്ടുണ്ടെന്ന് ജയിൽ ഡിജിപി അറിയിച്ചു.