കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്മെയിലിംഗിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ നാലാം പ്രതി കോടതിയിൽ കീഴടങ്ങി. ഷംഅബ്ദുൾ സലാമാണ് എറണാകുളം ജില്ലാ സെക്ഷൻസ് കോടതിയിൽ അഭിഭാഷകനോടൊപ്പമെത്തി കീഴടങ്ങിയത്.
പ്രതികൾക്കെതിരേകൂടുതൽപരാതിക്കാരുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ചു പേർ കൂടി ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരിൽ നിന്നുൾപ്പെടെ വിവരങ്ങൾ ശേഖരിക്കും. കൂടുതൽ പരാതിക്കാർ ഇനിയുമെത്താൻ സാധ്യതയുണ്ടെന്നും കമ്മിഷണർ പറഞ്ഞു.
ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ഷംന കാസിമിന്റെ അമ്മയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ കൂടുതൽ പേർ പരാതിയുമായി എത്തുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ നടിയും കടവന്ത്രയിലെ മോഡലും ഉൾപ്പെടെ മൂന്ന് യുവതികൾ ഇന്നലെ പരാതി നൽകിയിരുന്നു. ഇവർക്ക് പുറമേ അഞ്ചു പേർ കൂടി എത്തിയിട്ടുണ്ടെന്നാണ് കമ്മിഷണർ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
യുവതികളിൽ നിന്ന് പണവും സ്വർണവും തട്ടിയത് കൂടാതെ ലൈംഗിക ചൂഷണം ഉൾപ്പെടെ നടന്നതായി പരാതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യക്കടത്തിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. എന്നാൽ, സ്വർണക്കടത്ത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് കാസർകോടുള്ള ടിക്ടോക് താരത്തെ വിളിച്ചുവരുത്തുമെന്നും വിജയ് സാഖറെ കൂട്ടിച്ചേർത്തു.
തട്ടിപ്പു സംഘത്തിന്റെ വലയിൽ കൂടുതൽ പേർ വീണിട്ടുണ്ടെന്നും ഇവർക്ക് സിനിമാ മേഖലയുമായി ഉൾപ്പെടെ ബന്ധമുണ്ടെന്നും വിവരം ലഭിച്ചതോടെ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു..
കേസിൽ നേരത്തെ നാല് പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കേസിൽ ഏഴ് പ്രതികൾ ഉണ്ടെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നത്. എന്നാൽ കൂടുതൽ പെൺകുട്ടികൾ പരാതിയുമായി രംഗത്തെത്തിയതോടെ പ്രതികളുടെ എണ്ണം കൂടുമെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായ റഫീഖ്, രമേശ്, ശരത്ത്, അഷ്റഫ് എന്നിവരെ മരട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജൂലൈ ഏഴു വരെ റിമാന്‍ഡ് ചെയ്തിരുന്നു.