ആലുവ:കണ്ടെയ്ൻമെൻറ് സോണുകളിൽ പോലിസ് നടപടി കർശനമാക്കി എറണാകുളം റൂറല്‍ ജില്ലാ പോലിസ്. ആലുവ മാർക്കറ്റ്, പറവൂർ, വരാപ്പുഴ മത്സ്യ ചന്ത എന്നിവിടങ്ങളില്‍ ജില്ലാ പോലീസ് മേധാവി കെ .കാർത്തിക് ഐ.പി.എസ് പരിശോധന നടത്തി. വരാപ്പുഴയിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തുമെന്ന് എസ്.പി പറഞ്ഞു. ഇതിൻ പ്രകാരമായിരിക്കും കച്ചവടം നടത്തുവാൻ അനുവാദം. മൊത്ത വിതരണക്കാരേയും ചില്ലറ വിൽപ്പനക്കാരേയും ഒരേ സമയം വ്യാപാരം നടത്താൻ അനുവദിക്കില്ല. വ്യാപാരം ചെയ്യുവാനുള്ള സ്ഥലം മാർക്ക് ചെയ്ത് ക്രമീകരിക്കും. മാസ്ക്ക് നിർബന്ധമാണ്. സാനിറ്റെസർ ഉറപ്പു വരുത്തണം . മാര്‍ക്കറ്റിലേക്ക് വരുന്നതും പോകുന്നതും പ്രത്യേക കവാടങ്ങങ്ങളിലൂടെ ആയിരിക്കണം. ഇതു ലംഘിക്കുന്നവർക്കെതിരെ എപ്പിഡമിക് ഡിസിസ് ഓർഡിനൻസ് പ്രകാരം കേസെടുക്കും. ലോക് ഡൌണ്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന കടകളുടെ ലൈസൻസ് റദ്ദ് ചെയ്യും. നായരമ്പലം, പാറക്കടവ്, കടുങ്ങല്ലുർ , ആമ്പല്ലൂർ, കാഞ്ഞൂർ, പൈങ്ങോട്ടൂർ, പള്ളിപ്പുറം, എടത്തല, കീഴ്മാട് എന്നീ പഞ്ചായത്തുകളിലും ആലുവ, നോർത്ത് പറവൂർ, പിറവം നഗരസഭകളിലുമായി പതിനാറ് കണ്ടയ്മെൻറ് സോണുകളാണ് ഉള്ളത്. ഇവിടം കർശന പോലിസ് നിരീക്ഷണത്തിലാണ്. സോണുകളിലേക്കുള്ള പ്രധാന കവാടങ്ങളിൽ പോലിസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. മൈക്രോഫോണിലൂടെ അനൗൺസ്മെൻറും നടത്തുന്നുണ്ട്. ലോക് ഡൗൺ ലംഘകർക്കെതിരെ കർശന നടപടിയുമായി പോലിസ് മുമ്പോട്ടു പോകുമെന്ന് എസ്.പി. കെ. കാർത്തിക് ഐ.പി.എസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here