വിവിധ വിമാനത്താവളത്തിലൂടെയുള്ള കടത്തിന്റെ മുഖ്യ കേന്ദ്രം കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയാണ്. പകുതിയിലേറെ കേസിന്റെയും കണ്ണികൾ കൊടുവള്ളിയിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എൻഐഎയ്ക്ക് പോലീസ് റിപ്പോർട്ട് കൈമാറി. ഒരു വർഷത്തിനിടെ 100 കിലോയിലേറെ സ്വർണമാണു കൊടുവള്ളിയിലേക്കു കടത്തിയത്. ഇതിന്റെ പിന്നിൽ തീവ്രസ്വഭാവമുള്ള ചില സംഘടനകളാണന്നും റിപ്പോർട്ടിലുണ്ട്.
തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ടാണു പോലീസ് റിപ്പോർട്ട്. കേസിൽ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും 21 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്താനായി പ്രതികൾ ഉപയോഗിച്ചത് യുഎഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമാണെന്ന് എൻഐഎ കോടതിയെ ബോധിപ്പിച്ചു.
ഫൈസൽ ഫരീദാണ് വ്യാജരേഖകൾ ചമച്ചതെന്നും ബാഗേജിന് നയതന്ത്രപരിരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇതെന്നും എൻഐഎ അറിയിച്ചു. കോണ്സലേറ്റുമായും ഉദ്യോഗസ്ഥരുമായും ഇതിനു ബന്ധമില്ല. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷയിലാണ് എൻഐഎ ഇതു പറയുന്നത്.
കേസിൽ വൻ ഗൂഢാലോചന നടന്നതായും പ്രതികൾ കടത്തിയ സ്വർണം ജ്വല്ലറികൾക്കല്ല നൽകിയതെന്നും തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും എൻഐഎ കോടതിയിൽ ബോധിപ്പിച്ചു. ഇന്ത്യയും യുഎഇയുമായുള്ള നയതന്ത്ര ബന്ധത്തെതന്നെ ബാധിക്കുന്ന പ്രവൃത്തികളാണ് ഇത്തരം കള്ളക്കടത്ത് സംഘത്തിലൂടെയുണ്ടായത്. സ്വപ്നയും സന്ദീപും യുഎഇ കോണ്സലേറ്റിൽനിന്ന് അകാരണമായി ജോലി രാജിവച്ചവരാണ്. ഇത്തരം കാര്യങ്ങൾ സംബന്ധിച്ചു വിശദമായ ചോദ്യംചെയ്യൽ അനിവാര്യമാണെന്നും എൻഐഎ വ്യക്തമാക്കി.