ദുബായ്: യു.എ.ഇയുടെ ചരിത്രദൗത്യത്തിന് പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 1.58 ന് തുടക്കമായി. ജപ്പാനിലെ തനെഗാഷിമ സ്പേസ് സെന്ററിൽ നിന്നും അറബിക് ഭാഷയിലുള്ള കൗണ്ട്ഡൗണോടെ വിക്ഷേപണം വിജയകരമായി പൂർത്തിയായി.
വിക്ഷേപണത്തിന് ഒരു മണിക്കൂറിന് ശേഷം ലോഞ്ച് വെഹിക്കിളിൽ നിന്നും ഹോപ്പ് പ്രോബ് വിജയകരമായി വേർപ്പെടുത്തിയതായി ലോഞ്ച് ഓപ്പറേറ്റർ മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് ലോഞ്ച് സർവീസസ് സ്ഥിരീകരിച്ചു.
മിനിറ്റുകൾക്കുള്ളിൽ പ്രോബ് ടെലികോം സംവിധാനം സജ്ജമായി. ആദ്യ സിഗ്നൽ ദുബായ് അൽ ഖവനീജിലെ മിഷൻ കൺട്രോൾ റൂമിന് കൈമാറുകയും ചെയ്തു. 1.3 ടൺ ഭാരമാണ് ഹോപ്പ് പ്രോബിനുള്ളത്.
എച്ച്-ടു എ റോക്കറ്റിലായിരുന്നു വിക്ഷേപണം. 73.5 കോടി ദിർഹത്തിന്റേതാണ് പദ്ധതി. 135 ഇമറാത്തി എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ, ഗവേഷകർ എന്നിവരുടെ ആറ് വർഷം കൊണ്ടാണ് പദ്ധതി പൂർത്തീകരിച്ചത്.
രണ്ട് തവണ മാറ്റി വച്ച ചരിത്രദൗത്യമാണ് ഇപ്പോൾ യഥാർത്ഥ്യ മായിരിക്കുന്നത്. പദ്ധതി പൂർത്തീകരിക്കാൻ പ്രവർത്തിച്ച ഉദ്യോഗസ്ഥരിൽ 33 ശതമാനവും സ്ത്രീകൾ ആയിരുന്നു എന്നതാണ് ഇതിൻ്റെ മറ്റൊരു പ്രത്യേകത