കൊച്ചി:കൊവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യ ലാബുകൾ നൽകിയ ഹർജിയിലാണ് കോടതി നടപടി. മുൻപ് നിശ്ചയിച്ച തുക ലാബുകൾക്ക് ഈടാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
മുൻപ് 2100 രൂപയായിരുന്ന ആർടിപിസിആർ ടെസ്റ്റിന് 1500രൂപയും 625 രൂപയായിരുന്ന ആന്റിജൻ ടെസ്റ്റിന് 300 രൂപയായിട്ടുമാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്.
കൊവിഡ് ടെസ്റ്റ് നിരക്ക് തീരുമാനിക്കാനുള്ള അവകാശമെന്നും സംസ്ഥാന സർക്കാരിന് ഇല്ലെന്ന് ലാബുകൾ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാർ തങ്ങളുമായി ഇതുസംബന്ധിച്ച ചർച്ച നടത്തിയില്ലെന്നും തീരുമാനം ഏകപക്ഷീയമാണെന്നും ലാബുകൾ ഹർജിയിൽ വാദിച്ചു.
ലാബുകളുടെ വാദങ്ങൾ അംഗീകരിച്ച കോടതി, ചർച്ചകൾ നടത്തി നിരക്ക് പുനർനിർണയിക്കണമെന്ന് സർക്കാരിന് നിർദേശം നൽകി