ന്യൂഡൽഹി: രാജ്യം 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ അയോധ്യയിലെ മുസ്ലിം പള്ളിയുടെ നിർമാണം ആരംഭിച്ചു. ദേശീയ പതാക ഉയർത്തിയതിന് ശേഷം വൃക്ഷതൈകൾ നട്ടാണ് പള്ളിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യ-ഇസ്ലാമിക് കൾചറൽ ഫൗണ്ടേഷൻ ട്രസ്റ്റിനാണ് പള്ളിയുടെ നിർമാണ ചുമതല.
അയോധ്യയിലെ ധന്നിപ്പൂർ ഗ്രാമത്തിലുള്ള അഞ്ചേക്കർ സ്ഥലത്താണ് പള്ളി നിർമിക്കുക. ട്രസ്റ്റ് മേധാവി സഫർ അഹമ്മദ് ഫാറുഖി രാവിലെ 8.45ന് ദേശീയ പതാക ഉയർത്തിയതോടെയാണ് ചടങ്ങിന് തുടക്കമായത്. തുടർന്ന് ട്രസ്റ്റിന്റെ 12 അംഗങ്ങളും വൃക്ഷതൈ നട്ടു. മണ്ണു പരിശോധനക്ക് ശേഷമാണ് പള്ളിയുടെ രൂപരേഖ തയാറാക്കിയത്.
അയോധ്യയിലെ രാമക്ഷേത്രനിർമ്മാണം നടക്കുന്ന സ്ഥലത്തു നിന്ന് 25 കിലോമീറ്റർ അകലെയാണ് പള്ളി പണിയുക. അയോധ്യ തർക്കഭൂമിയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ തുടർന്നാണ് പള്ളിക്ക് പ്രത്യേക സ്ഥലം അനുവദിച്ചത്. പള്ളിയോടൊപ്പം ആശുപത്രിയും കമ്മ്യൂണിറ്റി കിച്ചനും കോമ്പൗണ്ടിൽ ഉണ്ടാവും.