ന്യൂഡൽഹി: രാജ്യത്തിന്റെ സൈനിക കരുത്തും വൈവിധ്യവും വിളിച്ചോതി 72-മത് റിപ്പബ്ലിക് ദിനപരേഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് തുടക്കമായത്. പിന്നാലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രത്യേക അംഗരക്ഷക സേനയുടെ അകമ്പടിയോടെ രാജ്പഥിലെത്തി ദേശീയ പതാക ഉയർത്തി.
മുഖ്യതിഥിയില്ലാതെയായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിന ചടങ്ങുകൾ. 50 വര്‍ഷത്തിനിടയിൽ ആദ്യമായാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് വിശിഷ്ടാതിഥി പങ്കെടുക്കാതിരിക്കുന്നത്. വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെട്ടിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രത്യേക വീഡിയോ സന്ദേശത്തിൽ ആശംസകൾ അറിയിച്ചു. കോവിഡ് മൂലമാണ് അദ്ദേഹം പങ്കെടുക്കാതിരുന്നത്.
രാവിലെ പത്തോടെ പരേഡ് ആരംഭിച്ചു. ലെഫ്നന്റ് ജനറൽ വിജയ് കുമാർ മിസ്രയാണ് ഇത്തവണ റിപ്പബ്ലിക്ക് ദിന പരേഡിനെ നയിച്ചത്. ബ്രഹ്മോസ്, ടി 90 ഭീഷ്മ ടാങ്ക്. ഷിൽക്ക വെപ്പൺ സിസ്റ്റം, പിനാക മൾട്ടി ലോഞ്ചർ റോക്കറ്റ് സിസ്റ്റ് എന്നിങ്ങനെ കരസേനയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു റിപ്പബ്ലിക്ക് ദിന പരേഡ്. റിപ്പബ്ലിക്ക് ദിനപരേഡിന്റെ ചരിത്രത്തിലാദ്യമായി ലെഫ്നന്റ് കേണൽ അബു മുഹമ്മദ് ഷഹനൂർ ഷവോണിന്റെ നേതൃത്വത്തിലുള്ള 122 അംഗ ബംഗ്ലാദേശ് സേനയും പരേഡിന്റെ ഭാഗമായി.
രാജ്യത്തെ ആദ്യ മൂന്ന് വനിതാ ഫൈറ്റർ പൈലറ്റുമാരിൽ ഒരാളായ ഫ്ലൈറ്റ് ലെഫ്നെന്റ് ഭാവന കാന്തും പരേഡിൽ വായുസേനയെ പ്രതിനിധീകരിച്ചു. 140 എയർ ഡിഫൻസ് രെജിമെന്റിന്റെ ഭാഗമായ ക്യാപ്റ്റൻ പ്രീതി ചൗധരി ഷിൽക്ക വെപ്പൺ സിസ്റ്റം പ്രദർശിപ്പിച്ച സംഘത്തെ നയിച്ചു. പുതുതായി സേനയുടെ ഭാഗമായ റഫാൽ യുദ്ധവിമാനം പറത്തിക്കൊണ്ടായിരുന്നു പരേഡ് അവസാനം കുറിച്ചത്.
32 നിശ്ചലദൃശ്യങ്ങളാണ് പരേഡിൽ അണിനിരന്നത്. കേരളത്തിന്റെ കയർ ദൃശ്യം ഉൾപ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ദൃശ്യമൊരുക്കി. ലഡാക്കിൽ നിന്നുള്ള നിശ്ചല ദൃശ്യത്തോടെയാണ് ടാബ്ലോകളുടെ പ്രദർശനം ആരംഭിച്ചത്. തെയ്യവും കയർ നിർമ്മാണവും നാളികേരവും ഉൾപ്പെടുന്നതായിരുന്നു കേരളത്തിന്റെ നിശ്ചല ദൃശ്യം. അയോധ്യ രാമക്ഷേത്രത്തിന്റെ മാതൃകയുമായാണ് ഉത്തർപ്രദേശ് പരേഡിനെത്തിയത്.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചാണ് പരിപാടികള്‍ നടത്തിയത്. 25,000 പേര്‍ക്ക് മാത്രമായിരുന്നു പരേഡ് കാണാന്‍ അനുമതി ഉണ്ടായിരുന്നത്.