ശാരീരിക വെല്ലുവിളിയുള്ളവർക്ക് പ്രത്യേക സൗകര്യങ്ങൾ
ജയിൽ മുറികൾ 3 തരം
ആലുവ: ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷന് പുതിയതായി നിർമ്മിച്ച ഉദ്ഘാടനം ഫെബ്രുവരി 2ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യും. രണ്ടര കോടിയിലേറെ രൂപ ചെലവഴിച്ചാണ് സ്റ്റേഷന് പുതിയ കെട്ടിടം സബ് ജയിൽ റോഡിൽ അതെ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്നത്.
പൊതുജനങ്ങൾക്കും പോലീസുകാർക്കും കൂടുതൽ സൗകര്യങ്ങളോടെ മൂന്ന് നിലകളിലായി 9,850 ചതുരശ്ര അടി വിസ്തൃതിയിലാണ് നിർമ്മാണം. അത്യാധുനിക രീതിയില്‍ മൂന്നു നിലകളിലായി നിര്‍മിച്ച കെട്ടിടത്തിന്റെ പണി രണ്ട് വര്‍ഷത്തിനുള്ളിലാണ് പൂര്‍ത്തീകരിച്ചത്. നിലവിൽ തൊട്ടടുത്ത കെട്ടിടത്തിൽ ഈസ്റ്റ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
ലോക്ക് ഡൗണിനെ തുടർന്ന് നിർമ്മാണം മുടങ്ങിയതിനാലാണ് ഉദ്ഘാടനവും നീണ്ടത്. ആധുനിക സൗകര്യങ്ങളോടെ ഒരുക്കുന്ന പോലീസ് സ്റ്റേഷനിൽ മൂന്ന് തരം ജയിൽ മുറികൾ ഉണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വനിത, പുരുഷ ജയിലുകൾ കൂടാതെ ട്രാൻസ് ജൻഡേഴ്സിസിനുമായാണ് ജയിലുകൾ ഒരുക്കിയിരിക്കുന്നത്. കൂടാതെ ശാരീക വെല്ലുവിളികളുള്ളവർക്കും പ്രത്യേക സൗകര്യങ്ങളോടെ ശുചി മുറികളും തയ്യാറാക്കിയിട്ടുണ്ട്.
സ്റ്റേഷനിൽ എത്തുന്നവരെ സ്വീകരിക്കാൻ റിസപ്ക്ഷനും വിശ്രമിക്കാൻ മറ്റൊരു മുറിയുമുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫീസറായ സർക്കിൾ ഇൻസ്പെക്ടർ, എസ് ഐ എന്നിവർക്കായി പ്രത്യേക മുറികൾ ഉണ്ട്.
ആയുധങ്ങൾ സൂക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനവും ഉണ്ട്. നിലവിലെ പോലീസ് കാൻ്റീനായി 1107 ചതുരശ്ര അടിയിൽ അടുക്കള, കാന്റീൻ സൗകര്യങ്ങളും ഏർപ്പെടുത്തും.
ഒന്നാമത്തെ നിലയിൽ ആധുനിക കോൺഫറൻസ് ഹാളും സീനിയർ എസ് ഐ, ഹെഡ് കോൺസ്റ്റബിൾ എന്നിവർക്കായി ഓഫീസ് സംവിധാനം , ഇൻവെസ്റ്റിഗേഷൻ, സാക്ഷി, റെക്കോഡുകൾ, തൊണ്ടി വസ്തുക്കൾ എന്നിവ സൂക്ഷിക്കാൻ മുറികളും ഒരുക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി പൊലീസിനായി പ്രത്യേക മുറികളും സജ്ജമാക്കിയിട്ടുണ്ട്.
ഏറ്റവും മുകളിലെ നിലയിലായി പോലീസുകാർക്ക് വിശ്രമമുറിയുണ്ട്. സി സി ടി വി, സ്റ്റോർ, മോട്ടോർ ആൻ്റ് ട്രാൻസ്പോർട്ട് വിഭാഗങ്ങൾക്കായി മുറികൾ നീക്കിവച്ചിട്ടുണ്ട്. വാട്ടർ ആന്റ് പവർ കൺസൽട്ടൻസി സർവ്വീസ് ടെന്ററിംഗ് ഏജൻസിയിൽ എ കെ കൺസ്ട്രക്ഷൻസിനാണ് നിർമ്മാണ ചുമതല.