തിരുവനന്തപുരം: പുതിയ മന്ത്രിസഭാ രൂപീകരണത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിൽ എത്തി ഗവർണർ ആരിഫ് മുഹമ്മദ്ഖാനുമായി ചർച്ച നടത്തി. രണ്ടാം പിണറായി സർക്കാർ 20 നു സത്യപ്രതിജ്ഞ നടത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായി.
എന്നാൽ, സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും പാർലമെന്ററി പാർട്ടി നേതാവായി പിണറായി വിജയനെ തെരഞ്ഞെടുക്കേണ്ട നടപടി ക്രമം പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിൽ സർക്കാർ രൂപീകരണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഔദ്യോഗിക കത്ത് മുഖ്യമന്ത്രി, ഗവർണർക്കു കൈമാറിയില്ലെന്നാണു വിവരം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തു ട്രിപ്പിൾ ലോക്ഡൗണ്‍ ഏർപ്പെടുത്തിയ സാഹചര്യത്തിൽ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആളെക്കുറച്ച് രാജ്ഭവനിലേക്കു മാറ്റുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. നിലവിൽ സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങു നടത്താൻ തീരുമാനിച്ചിട്ടുള്ളത്.
പന്തൽ നിർമാണം തുടങ്ങി. ക്ഷണക്കത്തും അച്ചടിച്ചിട്ടുണ്ട്. നിയുക്ത മന്ത്രിമാരുടെ രണ്ടോ മൂന്നോ ബന്ധുക്കൾക്കു മാത്രമാകും സത്യപ്രതിജ്ഞാ ചടങ്ങിനു പങ്കെടുക്കാൻ കഴിയുക. കാലത്തിന്റെ പ്രത്യേകത അനുസരിച്ചു ചുരുക്കം ആളുകളെ മാത്രം പങ്കെടുപ്പിച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.