ന്യൂഡൽഹി: അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ കോൺഗ്രസിൽ തലമുറമാറ്റം. വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന നിർദേശം ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രൻ എന്നിവരെയാണ് തീരുമാനം അറിയിച്ചത്. ഹൈക്കമാൻഡ് തീരുമാനം മുല്ലപ്പളളി സ്വാഗതം ചെയ്തു
ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജുൻ ഖാർഗെയും വി.വൈദ്യ ലിംഗവും കേരളത്തിലെത്തി കോൺഗ്രസ് എംഎൽഎമാരിൽനിന്നും എംപിമാരിൽനിന്നും പ്രതിപക്ഷ നേതാവ് ആരാകണമെന്നതിൽ പ്രത്യേകം അഭിപ്രായം തേടിയിരുന്നു. യുവ എംഎല്‍എമാരുടെ ശക്തമായ പിന്തുണയെതുടര്‍ന്നാണ് സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാൻഡ് തീരുമാനിച്ചത്.
രമേശ് ചെന്നിത്തലയെ മാറ്റരുതെന്ന ആവശ്യത്തിലുറച്ച് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ അവസാനം വരെ നിലനിന്നു. എന്നാൽ നേതൃമാറ്റം വേണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമായി. മുസ്ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു. അതേസമയം, കെപിസിസി നേതൃമാറ്റം പിന്നീടായിരിക്കുമെന്നാണ് സൂചന.