കൊച്ചി:മംഗലാപുരത്ത് നിന്ന് ഒന്നര കിലോ സ്വർണ്ണം മോഷ്ടിച്ചു കടത്തിയ കേസിലെ പ്രതിയാണ് പാപ്പിനിശ്ശേരി സ്വദേശിയായ റാഷിദ്. ഇയാളെ പിടികൂടാനായി കർണാടകയിൽ നിന്നുള്ള പോലീസ് സംഘം കൊച്ചിയിലെത്തിയിരുന്നു. കച്ചേരിപ്പടിയിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന ഫ്ളാറ്റിൽ പൊലീസെത്തി. ഇവരെ കബളിപ്പിച്ച് വാഹനവുമായി രക്ഷപ്പെടുന്നതിനിടെയാണ് ബോൾഗാട്ടി പാലത്തിനു മുന്നിലെ കേരള പോലീസിന്റെ ചെക്കിങ് പോയതിനു മുന്നിൽ റാഷിദ് എത്തിയത്. ബാങ്കിൽ പോകാനാണ് എന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. സത്യവാങ്മൂലം കാണിച്ചു. ബാങ്ക് സമയം കഴിഞ്ഞിരുന്നതിനാൽ സംശയം തോന്നിയ പോലീസ് രേഖകൾ പരിശോധിച്ചപ്പോഴാണ് കൂടുതൽ സത്യവാങ്മൂലങ്ങൾ വാഹനത്തിൽ കണ്ടത്. തുടർന്ന് ബാഗിൽനിന്ന് പണവും പിടിച്ചെടുത്തു. ഇതിനു ശേഷമാണ് കർണാടക പോലീസ് അന്വേഷിക്കുന്ന കേസിലെ പ്രതിയാണ് റാഷിദ് എന്ന് പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് റാഷിദിനെയും സഹായിയായ കാലടി സ്വദേശി നിസാമിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.റാഷിദിനെയും നിസാമിനെയും കോടതിയിൽ ഹാജരാക്കും. തുടർന്ന് റാഷിദിനെ കസ്റ്റഡിയിൽ വാങ്ങാനാണ് കർണാടക പോലീസിന്റെ തീരുമാനം. റാഷിദ് ഉൾപ്പെടെ അഞ്ചുപേരാണ് മംഗലാപുരത്തുനിന്ന് സ്വർണ്ണ മോഷ്ടിച്ച കേസിൽ പ്രതികളായുള്ളത്