തിരുവനന്തപുരം: മൂന്നരപതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഭരിച്ചുവന്ന കേരളാ ക്ഷീരോൽപ്പാദക സഹകരണ സംഘം( മിൽമ)യുടെ ഭരണം ഇടതു മുന്നണിക്ക് ലഭിച്ചു. കോണ്‍ഗ്രസിൽ നിന്നുള്ള പി.എ. ബാലൻമാസ്റ്ററുടെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന ഫെഡറേഷൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ സിപിഎം പ്രതിനിധി കെ.എസ്. മണി വിജയിച്ചു.
ആകെയുള്ള 12 വോട്ടുകളിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നാമനിർദേശം ചെയ്ത മൂന്നുപേരുടേത് ഉൾപ്പെടെ ഏഴു വോട്ടുകൾ നേടിയാണ് ഇടതു പ്രതിനിധി ചെയർമാനായി വിജയിച്ചത്. കോണ്‍ഗ്രസിലെ ജോണ്‍ തെരുവത്തിന് അഞ്ച് വോട്ടുകൾ ലഭിച്ചു.
മിൽമയുടെ പ്രവർത്തനം ആരംഭിച്ചതു മുതൽ കോണ്‍ഗ്രസിനായിരുന്നു ഭരണ സാരഥ്യം. കഴിഞ്ഞ മിൽമാ മേഖലാ തെരഞ്ഞെടുപ്പിൽ മലബാർ യൂണിയൻ കോണ്‍ഗ്രസിനു നഷ്ടപ്പെട്ടു. ഇവിടെയുള്ള നാലു പ്രതിനിധികളും ഇടതുമുന്നണിക്ക് ലഭിച്ചു.
തിരുവനന്തപുരം മേഖല പിരിച്ചുവിടുകയും അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തുകയും ചെയ്തു. ഇവിടെ സർക്കാർ നോമിനേറ്റ് ചെയ്ത മൂന്നു പേർക്ക് വോട്ടവകാശം ലഭിച്ചതോടെയാണ് കോണ്‍ഗ്രസിന്റെ പതിറ്റാണ്ടുകളായുള്ള മിൽമയിലെ ആധിപത്യം നഷ്ടമായത്.