ന്യൂഡല്‍ഹി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങി 387 മലബാര്‍ ലഹള നേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യും.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്‌ നിയോഗിച്ച മൂന്നംഗ സമിതിയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ടവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തതെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ടുചെയ്യുന്നത്. വാരിയന്‍ കുന്നന്‍ ഒരു കലാപകാരിയാണെന്ന് പറഞ്ഞുകൊണ്ടാണ് ശുപാര്‍ശ അവസാനിപ്പിക്കുന്നത്. സമിതിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ച്‌ പുതുക്കിയ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക ഒക്ടോബറോടെ പ്രസിദ്ധീകരിക്കുമെന്ന് ഐ സി എച്ച്‌ ആര്‍ ഡയറക്ടര്‍ ഓം ജി ഉപാധ്യായ് പറഞ്ഞു.

1921-ലെ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള മതമൗലികവാദ പ്രസ്ഥാനമായിരുന്നുവെന്നുമാണ് സമിതിയുടെ കണ്ടെത്തല്‍. കലാപത്തില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങളൊന്നും ദേശീയതയുടെ ഭാഗമായിരുന്നില്ലെന്നും ഇവയുടെ ഉള്ളടക്കത്തില്‍ ബ്രിട്ടീഷ് വിരുദ്ധത ഉണ്ടായിരുന്നില്ലെന്നും സമിതി വിലയിരുത്തി. ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമാണ് നടന്നതെന്നും കലാപം വിജയിച്ചിരുന്നെങ്കില്‍ ഖിലാഫത്ത് സ്ഥാപിക്കപ്പെടുകയും ഇന്ത്യക്ക് ആ പ്രദേശം നഷ്ടപ്പെടുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. തടവുകാരായ ധാരാളം ‘രക്തസാക്ഷികള്‍’ കോളറയടക്കമുള്ള രോഗങ്ങളെ തുടര്‍ന്ന് മരണമടഞ്ഞു. അതിനാല്‍ അവരെ രക്തസാക്ഷികളായി കണക്കാക്കാനാവില്ല. അവരില്‍ വിരലിലെണ്ണാവുന്നവരെ മാത്രമാണ് കോടതി വിചാരണയ്ക്ക് ശേഷം സര്‍ക്കാര്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്നും സമിതി വ്യക്തമാക്കി.

വാരിയംകുന്നനും മലബാര്‍ കലാപത്തിനും എതിരെ ബി ജെ പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വാരിയംകുന്നന്‍ കേരളത്തിലെ ആദ്യ താലിബാന്‍ തലവന്‍ എന്നായിരുന്നു ബി ജെ പി നേതാവ് എ പി അബ്‌ദുള്ളക്കുട്ടിപറഞ്ഞത്. മലബാര്‍ കലാപത്തെ സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ്. അത് കര്‍ഷക സമരമല്ല, ഹിന്ദു വേട്ടയായിരുന്നും എന്നും അബ്ദുള്ള കുട്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here