നഗരസഭഓഫീസിൽനാല്മണിയോടെയായിരുന്നു എറണാകുളം വിജിലൻസ് സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. ആദ്യഘട്ടത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭ്യമായ രേഖകളാണ് പരിശോധിച്ചത്. മൊഴിയെടുക്കൽ നടപടികൾ പിന്നീടാകുമെന്നാണ് വിവരം. വ്യാഴാഴ്ച നഗരസഭയുടെ പ്രതിപക്ഷ വിഭാഗം നൽകിയ പരാതിയുടെ പശ്ചാത്തലത്തിലാണ് വിജിലൻസിന്റെ നടപടി. നഗരസഭ അദ്ധ്യക്ഷ 10,000 രൂപ പണക്കിഴി വിതരണം ചെയ്‌തെന്നായിരുന്നു പരാതി.
ഇന്ന് രാവിലെ നഗരസഭയിൽ കൗൺസിലിന്റെ അടിയന്തിര യോഗം നടക്കുന്നതിനിടെ നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു. ചെയർപേഴ്‌സൺ അജിതയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം കൗൺസിൽ ഹാൾ ഉപരോധിച്ചു. ഇത് ഭരണ-പ്രതിപക്ഷ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്കാണ് നയിച്ചത്.
തൃക്കാക്കരയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് 10,000 രൂപ നൽകിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ നഗരസഭാ അദ്ധ്യക്ഷയായ അജിത തങ്കപ്പൻ പണം നൽകിയതിന് തെളിവില്ലെന്നാണ് കോൺഗ്രസ് ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നൽകിയത്. എങ്കിലും വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.