ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിൽ വീണ്ടും ഗുരുതര വീഴ്ച. മൃതദേഹം മാറിപ്പോയെന്ന വിവാദം ഉണ്ടായി മണിക്കൂറുകൾക്കകമാണ് വീണ്ടും കൃത്യവിലോപം. ചികിത്സയിലായിരുന്ന രോഗി മരിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതനുസരിച്ച് മൃതദേഹം കൊണ്ടുപോകാൻ ആശുപത്രിയിലെത്തിയ ബന്ധുക്കൾ കണ്ടത് ജീവനോടെയുള്ള രോഗിയെ.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് തീവ്രപരിചരണ വിഭാഗത്തിലെ ജീവനക്കാരിലാണ് വീണ്ടും ഗുരുതര വീഴ്ച . മരിച്ച രോഗിയുടെ മൃതദേഹം മാറി നല്‍കിയ വിവാദം കെട്ടടങ്ങുന്നതിന് മുൻപ് ജീവിച്ചിരിക്കുന്ന രോഗി മരിച്ചതായി
ബന്ധുക്കള്‍ക്കു വിവരം നൽകിയത്. ആംബുലൻസുമായി ബന്ധുക്കൾ എത്തിയപ്പോൾ രോഗി മരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കായംകുളം ഭരണിക്കാവ് കോയിക്കൽ മീനത്തേതില്‍ രമണൻ(47) മരിച്ചെന്നാണ് വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽനിന്നു ബന്ധുക്കളെ വിവരമറിയിച്ചത്. കോവിഡ് ബാധിതനായ രമണനെ കഴിഞ്ഞ 29 നാണ് വണ്ടാനം ആശുപത്രിയിലെത്തിച്ചത്.
നില വഷളായതിനെത്തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റി.ഇതിനിടെ വെള്ളിയാഴ്ച വൈകിട്ടാണ് ഇദ്ദേഹം മരിച്ചുവെന്നു ബന്ധുക്കളെ വിവരമറിയിക്കുന്നത്. തുടർന്നു മൃതദേഹം കൊണ്ടുപോകാനായി ശനിയാഴ്ച രാവിലെ 10ന് ആംബുലൻസുമായെത്തിയപ്പോഴാണ് ഇദ്ദേഹം മരിച്ചിട്ടില്ലെന്ന് അറിയുന്നത്.
രമണൻ മരിച്ചുവെന്ന് ആശുപത്രി അധികൃതർ നൽകിയ വിവരമനുസരിച്ച് വീട്ടിൽ സംസ്കാരത്തിനായി എല്ലാം ഒരുക്കങ്ങളും നടത്തിയിരുന്നുവെന്ന് ബെന്ധുവായ സുജിത് പറഞ്ഞു.
കഴിഞ്ഞ ദിവസം കൃഷ്ണപുരം സ്വദേശി രമണൻ മരിച്ചിരുന്നു. മേല്‍വിലാസം തെറ്റി ചികിത്സയില്‍ കഴിയുന്ന രമണന്‍റെ ബന്ധുക്കളെയാണ് വിവരമറിയിച്ചത് ഇതു വീണ്ടു ആശുപത്രി അധിക്രതരുടെ വീഴ്ചയെയാണ് ചൂണ്ടിക്കാണിക്കുന്നത്.
ശനിയാഴ്ച രാവിലെ ബന്ധുക്കൾ ആംബുലൻസുമായി ആശുപത്രിയിലെത്തിയെങ്കിലും മൃതദേഹം കണ്ടില്ല. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രമണൻ ജീവിച്ചിരിപ്പുണ്ടെന്ന് മനസിലായത്. ആദരാഞ്ജലി പോസ്റ്ററടക്കം അടിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരേ പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.