തിരുവനന്തപുരം: യാഥാർഥ്യം വെട്ടിത്തുറന്നു പറഞ്ഞതിന്റെ പേരിൽ പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും തീവ്രവാദത്തോടു സന്ധി ചെയ്യുകയാണെന്നു ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.
ബിഷപ് പ്രകടിപ്പിച്ചത് തന്റെ സഭയിൽപെട്ട വിശ്വാസികളുടെ ഉൽക്കണ്ഠയും വേദനയുമാണ്. സഭയുടെ വികാരം മനസിലാക്കാനും വിഷയം ചർച്ച ചെയ്യാനുമുള്ള സാമാന്യ മര്യാദ ഒരു മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ കാട്ടേണ്ടതായിരുന്നു. മറിച്ചു ബിഷപ്പിനെ കുറ്റപ്പെടുത്താനും ഉന്നയിച്ച ആക്ഷേപങ്ങളോടും ആവലാതികളോടും നിശബ്ദത പുലർത്താനുമാണു മുഖ്യമന്ത്രി ശ്രമിച്ചതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
പ്രശ്നം പരിഹരിക്കുകയല്ല പകരം പ്രശ്നം ഉന്നയിച്ചവവരെ പ്രതിക്കൂട്ടിലാക്കി പകവീടുകയാണു മുഖ്യമന്ത്രിയുടെ ലക്ഷ്യം. ലൗ ജിഹാദ് വിഷയം കേരളത്തിൽ ആദ്യമായല്ല ഉയരുന്നത്. മുഖ്യമന്ത്രിയായിരിക്കെ വി.എസ് .അച്യുതാനന്ദൻ ലൗ ജിഹാദിന്റെ അപകടമായ പ്രത്യാഘാതങ്ങൾക്കെതിരെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
2020 ജനുവരി 14 ന് കൊച്ചിയിൽ ചേർന്ന സീറോ മലബാർ സഭാ സിനഡ് യോഗം ലൗ ജിഹാദ് മതസൗഹാർദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ വളർന്നു വരുന്നതിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. അച്യുതാനന്ദനും സീറോ മലബാർ സഭാ സിനഡും വർഷങ്ങൾക്ക് മുന്‍പു പറഞ്ഞ അതേ കാര്യം പാലാ ബിഷപ്പ് ഇപ്പോൾ പറഞ്ഞപ്പോൾ അവ എങ്ങനെ വർഗീയ പ്രശ്നമായെന്നു സിപിഎമ്മും കോണ്‍ഗ്രസും വ്യക്തമാക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.