തിരുവനന്തപുരം: കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ നികുതി കുറച്ചെങ്കിലും സംസ്ഥാന സർക്കാരിന് നികുതി കുറയ്‌ക്കാൻ ഉദ്ദേശ്യമില്ലെന്ന സൂചന നൽകി ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രം എക്‌സൈസ് നികുതി കുറച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ മറുപടി.
കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾ വാറ്റു നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിൻമേലാണ് മന്ത്രിയുടെ പ്രതികരണം. ഇന്ധന വില ജിഎസ്ടിയുടെ പരിധിയിൽ പെടുത്തി വില കുറയ്‌ക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ജിഎസ്ടി യോഗത്തിൽ നീക്കം നടത്തിയെങ്കിലും കേരളം ശക്തമായി എതിർക്കുകയായിരുന്നു.
പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി കഴിഞ്ഞ ആറു വർഷമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറുകൾ വർധിപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രി അവകാശപ്പെടുന്നു മാത്രമല്ല, ഇക്കാലയളവിൽ ഒരു തവണ നികുതി കുറയ്‌ക്കുകയും ചെയ്തതായി മന്ത്രി പറയുന്നു. ജനരോഷത്തിൽ നിന്നും മുഖം രക്ഷിക്കാനാണ് കേന്ദ്രസർക്കാർ നികുതി കുറച്ചതെന്നാണ് ധനമന്ത്രിയുടെ കണ്ടെത്തൽ.
ഏതാനും മാസങ്ങളായി ഒരു ലിറ്റർ ഡീസലിനും പെട്രോളിനും മേൽ 30 രൂപയിലധികം പ്രത്യേക നികുതിയും സെസും കേന്ദ്ര ഗവൺമെന്റ് ചുമത്തിയിരുന്നു. സംസ്ഥാനങ്ങൾക്ക് വീതം വെക്കേണ്ടതില്ലാത്ത ഈ നികുതിവരുമാനം പെട്രോളിയത്തിന്റെ അന്തർദേശീയ വിലവ്യതിയാനങ്ങളുമായി ബന്ധമില്ലാതെ കേന്ദ്രം ചുമത്തുന്ന അധിക നികുതിയാണെന്ന വാദവും മന്ത്രി ഉന്നയിക്കുന്നുണ്ട്.
കേന്ദ്രസർക്കാർ നികുതി കുറച്ചതിലൂടെ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും ആണ് കുറവ് വരിക.