തിരുവനന്തപുരം: ചാൻസലർ പദവി ഒഴിയാമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് ഗവർണർ അയച്ച കത്ത് അതീവ ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വി.സിമാരുടെ നിയമനങ്ങളിലും യൂണിവേഴ്സിറ്റികളുടെ പ്രവർത്തനത്തിലും മനം മടുത്താണ് ചാൻസലർ പദവി ഒഴിയാൻ ഗവർണർ സന്നദ്ധനായത്. മുഖ്യമന്ത്രിക്ക് ഒരു ഗവർണർ ഇത്തരമൊരു കത്ത് നൽകേണ്ടിവന്നത് രാജ്യത്ത് ആദ്യമായിട്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു.

സർവകലാശാലകളിൽ നടക്കുന്നത് പിൻവാതിൽ നിയമനമാണ്. സർവകലാശാലകളെ പാർട്ടി സെല്ലുകളാക്കി മാറ്റുകയാണ്. മുഖ്യമന്ത്രിയേക്കാൾ പാർട്ടി സെക്രട്ടറിയെ ചാൻസലറാക്കുന്നതാണ് നല്ലത്. പ്രതിപക്ഷം നേരത്തെ പറഞ്ഞത് ഗവർണർ ശരിവച്ചിരിക്കുകയാണെന്നും സതീശൻ ആരോപിച്ചു

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗവർണറുടെ കത്ത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ അപചയവും ബന്ധു നിയമനങ്ങളും നേരത്തെ പലവട്ടം പ്രതിപക്ഷം തെളിവ് സഹിതം പറഞ്ഞതാണ്. അപ്പോഴെല്ലാം പതിവ് മൗനം തുടർന്ന മുഖ്യമന്തിക്ക് ഇപ്പോൾ എന്ത് പറയാനുണ്ട്? ഗവർണറുടെ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി അറിയാൻ പൊതു സമൂഹത്തിന് താത്പര്യമുണ്ട്. യോഗ്യതയില്ലാത്ത നിയമനങ്ങൾ വഴി സർവ്വകലാശാലകളുടെ അക്കാദമിക രംഗം പൂർണമായും തകർന്നുവെന്നും അദ്ദേഹം പറഞ്ഞു.

സർവ്വകലാശാല ഭരണം സിപിഎം സംഘടനകളുടെ പൂർണ നിയന്ത്രണത്തിലാക്കി. പാർട്ടി നിയമനങ്ങൾ നടത്താനും ബന്ധുക്കളെ കുടിയിരുത്താനുമുള്ള കേന്ദ്രങ്ങളാക്കി സർവകലാ ശാലകൾ മാറ്റപെട്ടതിന്റെ ദുരന്തം അനുഭവിക്കുന്ന് വിദ്യാഭ്യാസ മേഖല ഒന്നാകെയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here