ആലുവ:കൈക്കൂലി കേസിൽ പിടിയിലായ ഉദ്യോഗസ്ഥന്റെ വീട്ടിൽ റെയ്ഡ്.കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസറുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. എം.എം ഹാരിസിന്റെ ആലുവയിലെ വീട്ടിലാണ് പരിശോധന.
റെയ്ഡിൽ പതിനാറ് ലക്ഷം രൂപ പിടിച്ചെടുത്തു. സ്വത്തുക്കൾ സംബന്ധിച്ച നിരവധി രേഖകളും കണ്ടെടുത്തു.അടുക്കളയിലും മറ്റുമായി പലസ്ഥലങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു പണം.ബാസ്‌ക്കറ്റിനുള്ളിൽ കവറുകളിലായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്.
ഒരോ കവറിലും അൻപതിനായിരത്തോളം രൂപയാണ് ഉണ്ടായിരുന്നതെന്ന് വിജിലൻസ് ഓഫീസർ വ്യക്തമാക്കി.ഇയാൾക്ക് 20 ലക്ഷത്തിലധികം രൂപയുടെ ബാങ്ക് നിക്ഷേപം ഉണ്ടെന്ന് വിജിലൻസ് കണ്ടെത്തി. നോട്ടെണ്ണൽ യന്ത്രവുമായാണ് വിജിലൻസ് സംഘം ഹാരിസിന്റെ വീട്ടിലേക്ക് റെയിഡിനായി തിരിച്ചത്. ബാങ്ക് മാനേജരുടെയടക്കം സാന്നിദ്ധ്യത്തിലായിരുന്നു റെയ്ഡ് നടത്തിയത്.
ഇന്നലെ ഉച്ചയോടെ ടയർ വ്യവസായിയിൽ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് എംഎം ഹാരിസിനെ പിടികൂടിയത്.ഇതിന് ശേഷം പ്രതിയുടെ ആലുവയിലെ ഫ്‌ളാറ്റിൽ എത്തിച്ചാണ് റെയ്ഡ് നടത്തുന്നത്. 80 ലക്ഷം രൂപ വിലമതിക്കുന്നതാണ് പ്രതിയുടെ ആലുവയിലെ ഫ്‌ളാറ്റ്.തിരുവനന്തപുരത്ത് 2000 സ്‌ക്വയർ ഫീറ്റ് വീട് ഹാരിസിന് സ്വന്തമായുണ്ട്.പന്തളത്ത് 33 സെന്റ് സ്ഥലം സ്വന്തമായുണ്ട്.ഇതിന് മുൻപും കൈക്കൂലി കേസിൽ പിടിയിലായ ആളാണ് ഹാരിസ്.
പാലാ സ്വദേശിയുടെ പരാതിയിലാണ് വിജിലൻസ് നടപടി. പ്രവിത്താനത്തുള്ള റബർ ട്രേഡിങ് കമ്പനിക്ക് ലൈസൻസ് പുതുക്കി നൽകാനാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്