കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ പുരാതന മൂല്യമുള്ള സ്വർണ്ണം ഉരുക്കാൻ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. ക്ഷേത്രത്തിലെ പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും കുറിച്ച് നേരത്തെ എടുത്ത കണക്കെടുപ്പിന്റെ റിപ്പോർട്ട് ഹാജരാക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ക്ഷേത്രത്തിലെ ആഭരണങ്ങൾ ഉൾപ്പെടെ സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാനും കോടതി പറഞ്ഞു.
പൂർണ്ണത്രയീശക്ഷേത്രത്തിലെപുരാവസ്തുക്കളുടേയും ആഭരണങ്ങളുടേയും കണക്കെടുക്കാൻ സുപ്രീം കോടതി നേരത്തെ ഹൈക്കോടതിയിലെ രജിസ്ട്രാർ ജനറലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കണക്കെടുപ്പ് സംബന്ധിച്ച റിപ്പോർട്ട് മുദ്രവെച്ച കവറിൽ രജിസ്ട്രാർ ജനറൽ കോടതിയ്‌ക്ക് കൈമാറി. എന്നാൽ മുൻപ് നടത്തിയ കണക്കെടുപ്പിന്റെ റിപ്പോർട്ടുകൾ കൊച്ചിൻ ദേവസ്വം ബോർഡ് ഹാജരാക്കുന്നില്ലെന്ന് രാജകുടുംബംആരോപിച്ചു.
കണക്കെടുപ്പിന്റെ സമയത്ത് പുരാവസ്തുക്കളും ആഭരണങ്ങളും അലക്ഷ്യമായി ഇട്ടിരിക്കുന്നതാണ് കണ്ടതെന്ന് കൊച്ചിൻരാജകുടുംബ പ്രതിനിധിയ്‌ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കൃഷ്ണൻ വേണുഗോപാൽ അറിയിച്ചു. അതേസമയം ക്ഷേത്രത്തിലെ മുൻകാല റിപ്പോർട്ടുകൾ ഉണ്ടെങ്കിലേ നിലവിൽ എത്ര നഷ്ടമുണ്ടായെന്ന കാര്യം മനസിലാക്കാൻ സാധിക്കൂ എന്ന് സുപ്രീം കോടതിയുടെ ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കവേ പറഞ്ഞു.
ക്ഷേത്രത്തിലെ ആഭരണങ്ങളും പുരാവസ്തുക്കളും സുരക്ഷിതമാണെന്ന് ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് പുരാതന നെറ്റിപ്പട്ടം ഉരുക്കിയത്. ഇത് യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. നിലവിലെ സർക്കാരിന് ക്ഷേത്രം സംരക്ഷിക്കുന്ന നിലപാടാണ് ഉള്ളത്. ക്ഷേത്രങ്ങളുടെ സ്വർണ്ണം വിൽക്കുന്നത് ഇടതുപക്ഷ സർക്കാരിന്റെ നയം അല്ലെന്നും കൊച്ചിൻ ദേവസ്വം ബോർഡ് വിശദീകരിച്ചു.