ലക്നോ: കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാമനിർദേശ പത്രിക സമർപ്പിച്ചു. ആദ്യമായാണ് യോഗി നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഗോരഖ്പൂരിൽ നിന്നാണ് യോഗി ജനവിധി തേടുന്നത്.
അഞ്ച് തവണ എംപിയായ അദ്ദേഹം പ്രധാന പുരോഹിതനായി തുടരുന്ന ഗോരഖ്നാഥ് ക്ഷേത്രത്തിൽ പ്രാർഥിക്കുകയും പൂജ നടത്തുകയും ചെയ്തു. ഇതിനു ശേഷം നിരവധി ബിജെപി നേതാക്കളും അണികളുമായി ശക്തിപ്രകടനമായാണ് പത്രിക സമർപ്പിക്കാനായി എത്തിയത്. അമിത് ഷായും യോഗിക്കൊപ്പം ശക്തിപ്രകടനത്തിൽ അണിചേർന്നു.
കിഴക്കൻ ഉത്തർപ്രദേശിലെ ഗോരഖ്പൂർ യോഗി ആദിത്യനാഥിന്റെ ശക്തികേന്ദ്രമാണ്. അദ്ദേഹം മത്സരിച്ച ലോക്സഭാ തെരഞ്ഞെടുപ്പിലെല്ലാം ഇവിടെനിന്ന് ജയിച്ചുകയറനായിരുന്നു. ഗോരഖ്പുരിൽ യോഗിക്ക് ഇതുവരെ വലിയ വെല്ലുവിളി ഉയർത്താൻ കഴിയുന്ന എതിരാളികൾ എത്തിയിട്ടില്ല. ഭീം ആർമിയുടെ ചന്ദ്രശേഖർ ആസാദ് മാത്രമാണ് ഗോരഖ്പുരിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. സമാജ്വാദി പാർട്ടി ഇതുവരെ യോഗിക്കെതിരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
പത്രിക സമർപ്പണത്തിനു മുൻപ് നടന്ന പൊതുയോഗത്തെ സംബോധന ചെയ്ത അമിത് ഷാ യോഗിയെ വാനോളം പുകഴ്ത്തി. യോഗി ആദിത്യനാഥ് ഉത്തർപ്രദേശിനെ മാഫിയകളിൽ നിന്ന് മോചിപ്പിച്ചെന്ന് അമിത് ഷാ പറഞ്ഞു. ഉത്തർപ്രദേശിനെ മാഫിയകളിൽ നിന്ന് മോചിപ്പിച്ചെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. 25 വർഷത്തിന് ശേഷം യോഗി ആദിത്യനാഥ് ഉത്തർപ്രദേശിൽ നിയമവാഴ്ച പുനസ്ഥാപിച്ചെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു’