കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ചാലക്കുടി വടമ പുളിയിലക്കുന്ന് കോക്കാട്ടിൽ വീട്ടിൽ ജോയി (53) ആണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എയർപോർട്ടിൽ വിവിധ തസ്തികളിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ലക്ഷങ്ങൾ തട്ടിയത്. കോഴിക്കോട് താമരശേരി സ്വദേശി അരുൺ കുമാറിന് ജൂനിയർ അസിസ്റ്റൻറ് മാനേജർ തസ്തികയിലേക്കാണ് ജോലി വാഗ്ദാനം ചെയ്തത്. അഞ്ച് ലക്ഷം രൂപ വാങ്ങിയ ശേഷം അരുൺ കുമാറിന് വ്യാജ അപ്പോയ്മെന്‍റ് ഓർഡർ നൽകി. എയർപോർട്ട് അധികൃതരുമായി ഇദ്ദേഹം ബന്ധപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് അധികൃതർ പരാതിനൽകുകയായിരുന്നു. എസ്.പിയുടെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. സമാനമായ തട്ടിപ്പിൽ ജോയിക്കെതിരെ നെടുമ്പാശേരി, മലപ്പുറം, തൃശൂർ എന്നിവിടങ്ങളിലായി എട്ട് കേസുകളുണ്ട്. എയർപോർട്ടിൽ വേണ്ടപ്പെട്ട ആളുകൾ ഉണ്ടെന്ന് പറഞ്ഞാണ് ഇയാൾ ഉദ്യോഗാർത്ഥികളെ സമീപിക്കുന്നത്. സ്വകാര്യ ഹെൽത്ത് പ്രൊഡക്ട്സിന്‍റെ നെറ്റ് വർക്ക് സെയിൽസിലാണ് ജോയി ജോലിചെയ്യുന്നത്. ഇതിന്റെ മറവിലാണ് ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതും, തട്ടിപ്പ് നടത്തുന്നതും. ഉദ്യോഗാർത്ഥികളെ ഇന്‍റർവ്യൂവിന് എന്നും പറഞ്ഞ് പല പ്രാവശ്യം എയർപോർട്ടിലേക്ക് വിളിച്ചു വരുത്തുകയും ഓരോ കാരണം ചൂണ്ടിക്കാട്ടി ഇന്‍റർവ്യൂ മാറ്റി വച്ചെന്ന് പറഞ്ഞ് ഒഴിവാക്കി വിടുകയുമാണ് പതിവ്. എയർ പോർട്ടിന്‍റെ വ്യാജ ലറ്റർ പാഡ് തയ്യാറാക്കി അതിലാണ് നിയമന ഉത്തരവ് നൽകുന്നത്. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണെന്നാണ് സൂചന. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വി.രാജീവ്, എസ്.ഐമാരായ എൻ.സാബു, പി.സി പ്രസാദ്, എ.എസ്.ഐ ഗോപകുമാർ, എസ്.സി.പി.ഒ മാരായ കെ.എച്ച്.മുഹമ്മദാലി, ജോയി ചെറിയാൻ, ശരത്കുമാർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. എയർപോർട്ടിൽ നിയമനം നടത്തുന്നത് അധികൃതർ ഔദ്യോഗിക സംവിധാനങ്ങൾ വഴിയാണെന്നും ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തണമെന്നും എസ്.പി കെ. കാർത്തിക്ക് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here