കൊച്ചി:മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (74 ) അന്തരിച്ചു. അർബുദത്തെതുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തങ്ങളെ ആരോഗ്യപ്രശ്‌നങ്ങൾ രൂക്ഷമായതിനെ തുടർന്ന് രണ്ട് ആഴ്ച മുൻപായിരുന്നു അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യനില മോശമാകുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തിയിരുന്നത്. അർബുദ ബാധയെ തുടർന്ന് അദ്ദേഹം കഴിഞ്ഞ ആറ് മാസമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.

1947 ജൂൺ 15 ന് മലപ്പുറത്തെ പാണക്കാട് ആണ് ഹെെദരലി ശിഹാബ് തങ്ങൾ ജനിച്ചത്. അറബിക് പണ്ഡിതൻ ആയാണ് അദ്ദേഹം ജീവിതം തുടങ്ങിയത്. കഴിഞ്ഞ 12 വർഷമായി അദ്ദേഹം മുസ്ലീം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷനാണ്. സഹോദരന്റെ വിയോഗ ശേഷമാണ് നേതൃത്വത്തിലേക്ക് അദ്ദേഹം എത്തിയത്.

സമസ്ത വൈസ് പ്രസിഡന്റും മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറും കൂടിയാണ് തങ്ങൾ.25 വർഷത്തോളം മുസ്ലിംലീഗ് മലപ്പുറംജില്ലാപ്രസിഡന്റ്സ്ഥാനത്തുണ്ടായിരുന്നു.

പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലായിരുന്ന സംഘടനാ പ്രവർത്തനങ്ങളുടെ തുടക്കം. അവിടുത്തെ വിദ്യാർഥി സംഘടനയായ നൂറുൽ ഉലമയുടെ പ്രസിഡന്റായി. 1973-ൽ സമസ്തയുടെ വിദ്യാർഥി സംഘടനയായ എസ്.എസ്.എഫ് രൂപീകരിച്ചപ്പോൾ അതിന്റെ സ്ഥാപക പ്രസിഡന്റായി. 1979-വരെ ഈ പദവിയിൽ തുടർന്നു. 1983-ലാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകുന്നത്. രണ്ടര പതിറ്റാണ്ടിന് ശേഷം സഹോദരന്റെ ഒഴിവിൽ സംസ്ഥാന അധ്യക്ഷ പദത്തിലേക്കും എത്തി.

നിരവധി മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അഗതി അനാഥ മന്ദിരങ്ങളുടേയും സംഘടനകളുടേയും അധ്യക്ഷനും മഹല്ലുകളുടെ ഖാസിയും കൂടിയാണ് തങ്ങൾ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗം കൂടിയായിരുന്നു.

പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ്. കൊയിലാണ്ടി അബ്ദുല്ല ബാഫഖി തങ്ങളുടെ മകൾ ശരീഫ ഫാത്തി സുഹറയാണ് ഭാര്യ. മക്കൾ: നയീം അലി ശിഹാബ് തങ്ങൾ, മുയീൻ അലി ശിഹാബ് തങ്ങൾ,സാജിദ, ശാഹിദ. മരുമക്കൾ: നിയാസ് അലി ജിഫ്രി, സയ്യിദ് ഹബീബ് സഖാഫ്.

പരേതരായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. മറ്റു സഹോദരങ്ങൾ: സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, കുഞ്ഞിബീവി.

LEAVE A REPLY

Please enter your comment!
Please enter your name here