അമരാവതി: ആന്ധ്രയിൽ ട്രെയിനിടിച്ച് ഏഴ് മരണം. ആന്ധ്രയിലെ ശ്രീകാകുളം ബട്ടുവയിലാണ് ട്രെയിനിടിച്ച് ഏഴു പേർ മരിച്ചത്. ഗുവാഹത്തിയിലേക്ക് പോയ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്.
നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. സാങ്കേതിക തകരാർ മൂലം ട്രെയിൻ നിർത്തിയപ്പോൾ റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങി നിന്നവരാണ് മരിച്ചത്. റെയിൽവേ ട്രാക്കിൽ നിന്ന യാത്രക്കാർക്കിടയിലൂടെ കൊണാർക്ക് എക്‌സ്പ്രസ് കയറിയിറങ്ങുകയായിരുന്നു.
ജി സിഗഡത്തിനും ചീപ്പുരുപള്ളി റെയിൽവേ സ്റ്റേഷനും ഇടയിൽ ഇന്നലെ രാത്രി രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്.പരിക്കേറ്റവരെ ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ അദ്ദേഹം നിർദേശം നൽകി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായി അധികൃതർ വ്യക്തമാക്കി.