തിരുവനന്തപുരം: മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി വക്കീല്‍ നോട്ടീസ് അയച്ചു.
മീണയുടെ ആത്മകഥയിലെ പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ് അയച്ചത്.മാപ്പ് പറഞ്ഞില്ലെങ്കില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. തന്നെക്കുറിച്ചുള്ള പരാമര്‍ശങ്ങളടങ്ങിയ ആത്മകഥ പ്രസിദ്ധീകരിക്കരുതെന്നും ശശി ആവശ്യപ്പെട്ടു.
തൃശൂർ ജില്ലാ കളക്ടറായിരിക്കെ വ്യാജക്കള്ള് നിർമാതാക്കൾക്കെതിരേ നടപടിയെടുത്തതിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശി ഇടപെട്ട് തന്നെ സ്ഥലം മാറ്റിയെന്നും പിന്നീടു വേട്ടയാടിയെന്നുമാണ് ടിക്കാറാം മീണയുടെ ആത്മകഥയായ ‘തോൽക്കില്ല ഞാൻ’ എന്ന പുസ്തകത്തിൽ പറയുന്നത്.
തൃശൂർ ജില്ലാ കളക്ടറായിരിക്കേ വ്യാജ ക്കള്ള് നിർമാതാക്കളെ പിടികൂടിയതിന് അന്നത്തെ എക്സൈസ് മന്ത്രി നേരിട്ടു വിളിച്ച് എതിർപ്പ് അറിയിച്ചു. പിന്നാലെ തന്നെ സ്ഥലംമാറ്റി. കേസ് അട്ടിമറിക്കുന്നതിനായി അന്നത്തെ തൃശൂർ ജില്ലാ പോലീസ് മേധാവിയായിരുന്ന ബി. സന്ധ്യക്കുമേൽ സമ്മർദം ചെലുത്താനും ശ്രമമുണ്ടായി. തലസ്ഥാനത്തുനിന്ന് ഇതിനെല്ലാം ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു.
പിന്നീട് സ്ഥലംമാറി വയനാട് എത്തിയപ്പോഴും പ്രതികാര നടപടി തുടർന്നു. നിർമിതികേന്ദ്രത്തിന്റെ ഫണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നത്തിൽ സസ്പെൻഡ് ചെയ്തു. ഇതിനു പിന്നിലും പൊളിറ്റിക്കൽ സെക്രട്ടറിയുടെ നീക്കങ്ങളായിരുന്നു.
രാഷ്ട്രീയ സമ്മർദങ്ങൾക്ക് അടിമപ്പെടാതിരുന്നതിന്റെ പേരിൽ മാസങ്ങളോളം ശന്പളവും പദവിയും നിഷേധിക്കപ്പെട്ടു. എല്ലാം പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉപദേശമെന്നാണ് തനിക്കായി വാദിച്ചവരോടു മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർതന്നെ പറഞ്ഞതെന്നാണ് ആത്മകഥയിലെ തുറന്നുപറച്ചിൽ.
കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്. മുസ്തഫ പ്രതികാരബുദ്ധിയോടെ പെരുമാറിയെന്നും മീണ പറയുന്നു. സത്യസന്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ ഇടതു -വലതു സർക്കാരുകളുടെ കാലത്തു നേരിട്ട സമ്മർദങ്ങളും ദുരനുഭവങ്ങളുമാണു ടിക്കാറാം മീണയുടെ പുസ്തകത്തിൽ പറയുന്നത്.