തിരുവനന്തപുരം: വനം വകുപ്പിന്റെ കസ്റ്റഡിയിൽനിന്നും മോഷണം പോയ ചന്ദന വിഗ്രഹങ്ങൾ അതേ സ്ഥലത്ത് തിരിച്ചെത്തി. പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെ സ്ട്രോംഗ് റൂമിൽനിന്നാണ് ചന്ദന വിഗ്രങ്ങൾ കണ്ടെത്തിയത്. ഇവിടെ സൂക്ഷിച്ച 10 ചന്ദന വിഗ്രഹങ്ങൾ കാണാനില്ലെന്നാണ് വനംവകുപ്പ് കോടതിയെ അറിയിച്ചത്.
നെടുമങ്ങാട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിലവിലുള്ള കേസിൽ തൊണ്ടിമുതൽ ഹാജരാക്കാൻ ആവശ്യപ്പെട്ടത്. തൊണ്ടിമുതലുകൾ കാണാനില്ലെന്നാണ് വനംവകുപ്പ് കോടതിയെ അറിയിച്ചത്. ഇതേ തുടർന്ന് രണ്ട് റേഞ്ച് ഓഫീസർമാരെ സസ്പെൻഡ് ചെയ്തിരുന്നു. കാട്ടാക്കട പോലീസ് കേസ്എടുക്കുകയും ചെയ്തു. ഇതോടെയാണ് മുങ്ങിയ ചന്ദന വിഗ്രങ്ങൾ അതേ സ്ഥലത്ത് പൊങ്ങിയത്.
2016ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. അനധികൃതമായി ചന്ദന തടികൾ കൈവശം വച്ച് വിഗ്രഹങ്ങൾ പണിതശേഷം വിൽക്കാൻ ശ്രമിക്കുന്പോഴാണ് പിടിച്ചെടുത്തത്. ഒന്പത് ഗണപതി വിഗ്രഹങ്ങളും ഒരു ബുദ്ധ വിഗ്രഹവും പിടിച്ചെടുത്ത തൊണ്ടിമുതലിൽ ഉൾപ്പെടുന്നു.