തിരുവനന്തപുരം: ജില്ലയിലെ സിഎസ്‌ഐ സഭാ ആസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. കാരക്കോണം മെഡിക്കൽ കോളേജ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന.കള്ളപ്പണ വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ ഡി നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഒരേ സമയം നാലിടങ്ങളിൽ ആണ് പരിശോധന.
മെഡിക്കൽ സീറ്റിനായി തലവരിപ്പണം വാങ്ങിയ ശേഷം അഡ്മിഷൻ നൽകിയില്ലെന്നാണ് കേസ്. മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് 2016 മുതൽ തലവരിപ്പണം കൈപ്പറ്റിയെന്ന് പരീക്ഷാ മേൽനോട്ട സമിതിക്ക് മുന്നിൽ ബിഷപ്പ് ധർമരാജ് റസാലത്ത് സമ്മതിച്ചിരുന്നു.
കേരളത്തിന് പുറത്ത് നിന്നുള്ള 14 വിദ്യാർത്ഥികൾ അടക്കം 24 കുട്ടികളിൽ നിന്നായിരുന്നു ലക്ഷങ്ങൾ കോഴയായി വാങ്ങിയത്. 92 ലക്ഷം വരെയായിരുന്നു കോഴ വാങ്ങിയിരുന്നത്.
കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അഴിമതി നിരോധന നിയമം, വിശ്വാസ വഞ്ചന,കബളിപ്പക്കൽ,പണം തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്.
കോളേജ് ചെയർമാനായ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 2014 ൽ സിപിഎം സ്ഥാനാർത്ഥിയായിരുന്ന ഡോ ബെനറ്റ് എബ്രഹാം,ബിഷപ് എ ധർമ്മരാജ് എന്നിവരടക്കമുള്ളവരെ പ്രതി ചേർത്തിരുന്നു.