ആലപ്പുഴ: കുട്ടനാട്ടിൽ ഉൾപ്പെടെ സംസ്ഥാനത്ത് കർഷകരുടെ നെല്ല് സംഭരിക്കാൻ സർക്കാർ തയ്യാറാവാത്തത് ആന്ധ്രപ്രദേശിലെ അരി ലോബിയുമായി ചേർന്നുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആലപ്പുഴ നെടുമുടിയിൽ കെട്ടികിടക്കുന്ന നെല്ല് ശേഖരം സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട്ടെയും കുട്ടനാട്ടിലെയും കർഷകരുടെ നെല്ല് നശിച്ചു പോയാൽ പോകട്ടെ അത്രയും അരി ആന്ധ്രയിൽ നിന്നും ഇറക്കാമെന്നാണ് സർക്കാർ കരുതുന്നത്. കമ്മീഷൻ മാത്രമാണ് ഇതിന്റെ പിന്നിലെ അജണ്ട. എല്ലാ വർഷവും ഇത് സംഭവിക്കുന്നുവെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

കുട്ടനാട്ടിലെ ആയിരക്കണക്കിന് കർഷകരുടെ ടൺകണക്കിന് നെല്ലുകളാണ് മഴയത്ത് കിടക്കുന്നത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടാവുന്നത്. എട്ടും പത്തും ദിവസമായി നെല്ല് കൊയ്തതിന് ശേഷം വീണ്ടും വീണ്ടും കൂലി തൊഴിലാളികളെ വെച്ച് നെല്ല് ഉണക്കുകയാണ് കർഷകർ. ഓരോ ദിവസവും നെല്ല് ഉണക്കിയ ശേഷവും മഴപെയ്യുന്നതിന് അനുസരിച്ച് വീണ്ടും ഉണക്കേണ്ട ​ഗതികേടാണ് കർഷകർക്കുള്ളത്. ചെറുകിട കർഷകർ പോലും ദിവസം രണ്ടായിരവും മൂവായിരവും രൂപ കൂലി കൊടുത്താണ് നെല്ല് ഉണക്കുന്നത്.

നെല്ല് കൊയ്യുന്ന സമയമായെന്നും കൊയ്ത്ത് യന്ത്രങ്ങൾ ആവശ്യമുണ്ടെന്നും മില്ലുകളെ കൊണ്ട് നെല്ല് ഏറ്റെടുപ്പിക്കണം എന്നും സർക്കാരിനറിയാവുന്നതാണ്. എന്നാൽ ഒരു നടപടിയും സർക്കാർ എടുത്തില്ല. കൃഷി മന്ത്രി ഇതുവരെ കുട്ടനാട്ടിലേക്ക് തിരിഞ്ഞു നോക്കിയില്ല. വിജയവാഡയിൽ പാർട്ടി സമ്മേളനത്തിന് പോയ കൃഷി മന്ത്രിയെ കാണാൻ കിട്ടുന്നില്ല. പാട്ടത്തിന് സ്ഥലം ഏറ്റെടുത്താണ് കർഷകർ കൃഷി ചെയ്യുന്നത്. ലോകം മുഴുവൻ യാത്ര ചെയ്യുന്ന മുഖ്യമന്ത്രിക്ക് കുട്ടനാട്ടിലേക്ക് കർഷകരുടെ പ്രശ്നം നിസാരമാണ്.

കേന്ദ്രസർക്കാർ കുട്ടനാട് പാക്കേജിന്റെ പേരിൽ സംസ്ഥാനത്തിന് കൊടുത്ത കൊയ്ത്തു യന്ത്രങ്ങൾ കൊല്ലത്ത് ഒരു മൈതാനിയിൽ കിടന്ന് തുരുമ്പിക്കുകയാണ്. പിണറായി സർക്കാരിന്റെ കർഷക വിരുദ്ധ സമീപനത്തിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ജില്ലാ അദ്ധ്യക്ഷൻ എംവി ​ഗോപകുമാർ, ജില്ലാ വൈസ്പ്രസിഡന്റ് ടികെ അരവിന്ദൻ, തകഴി മണ്ഡലം പ്രസിഡന്റ് ഡി.സുഭാഷ്, കുട്ടനാട് മണ്ഡലം പ്രസിഡന്റ് വിനോദ് കുമാർ, മീഡിയസെൽ കൺവീനർ അജിത്ത് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here