തിരുവനന്തപുരം: ഗവർണറെ സർവകലാശാലാ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് വന്നാൽ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാപരമായ കാര്യങ്ങൾ മാത്രമേ നിയമമാകൂ. നിയമവിരുദ്ധ നടപടി അനുവദിക്കില്ല.കേരളത്തിലേത് കേഡർ ഭരണമാണെന്നും ഗവർണർ ആരോപിച്ചു. തന്നെ ടാർഗറ്റ് ചെയ്യാനുള്ള നീക്കം നടക്കില്ലെന്നും  ഗവർണർ പറഞ്ഞു.

സർവ്വകലാശാലകളിലെ ഗവർണ്ണറുടെ അധികാരം ഇല്ലാതാക്കാനുള്ള സുപ്രധാന നീക്കവുമായി സർക്കാർ മുന്നോട്ടു പോകുന്നതിനിടയിലാണ് ഗവർണറുടെ പ്രതികരണം. ഗവർണ്ണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. ഗവർണ്ണർക്ക് പകരം വിദ്യാഭ്യാസ വിദഗ്ധരെ ഓരോ സർവ്വകലാശാലകളിലും ചാൻസലർമാരാക്കാനാണ് തീരുമാനം. അടുത്തമാസം ചേരുന്ന നി യമസഭ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബിൽ അവതരിപ്പിക്കും. എന്നാൽ നീക്കത്തെ എതിർക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷം.

ഗവർണ്ണറെ ചാൻസലർസ്ഥാനത്തുനിന്ന് നീക്കുന്നതിൽ നിയമതടസ്സമില്ലെന്നാണ് നിയമോപദേശം. സംസ്ഥാനത്തെ 14 സർവ്വകാലാശാലകളിൽ ഗവർണ്ണർ ചാൻസലറായിരിക്കും എന്ന സർവ്വകാലാശാല നിയമത്തിലെ വ്യവസ്ഥയാണ് ഭേദഗതി ചെയ്യുന്നത്. ഗവർണ്ണർക്ക് പകരം അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാവാത്ത തരത്തിൽ വിദ്യാഭ്യാസ വിദഗ്ധരെ ചാൻസിലർമാക്കും. പൊതുസ്വഭാവമുള്ള സർവ്വകലാശാലകൾ ഒരു ചാൻസലറുടെ കീഴിലാകും. ചാൻസിലർ സ്ഥാനത്തിരുന്ന് ഗവർണ്ണർ നടത്തുന്ന നീക്കങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നെന്നാണ് സർക്കാരിന്റെ ന്യായീകരണം.

കേരള, കാലിക്കറ്റ്, കണ്ണൂർ, എംജി, സംസ്കൃതം സർവ്വകലാശാലകളിൽ ഒരു ചാൻസിലർക്ക് ചുമതല നൽകും. കുസാറ്റ്, സാങ്കേതിക സർവ്വകലാശാല,ഡിജിറ്റൽ സർവ്വകലാശാല എന്നിവയിൽ മറ്റൊരാൾക്ക് ചുമതല. ആരോഗ്യ സർവ്വകലാശാലയിലും, ഫിഷറീസ് സർവ്വകലാശാലയിലും പ്രത്യേകം ചാൻസിലർമാർ ഇതാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത മാസം ചേരുന്ന നിയമസഭ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബിൽ സർക്കാർ അവതരിപ്പിക്കും. എന്നാൽ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണ്ണറെ മാറ്റാനുള്ള നീക്കത്തെ ശക്തമായി എതിർക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here