വിലങ്ങ്

കൊച്ചി: എറണാകുളത്ത് പതിനേഴുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ ഒമ്പതു പേർ അറസ്റ്റിൽ. കുട്ടിയെ നിരവധിപ്പേർക്ക് കാഴ്ചവച്ചതായി പോലീസ് കണ്ടെത്തി. ഇനിയും അറസ്റ്റ് ഉണ്ടാകും.

സംഭവവുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി ചക്കാമാടം ജോഷി തോമസ്(40), തൃശൂർ കൃഷ്ണപുരം കാക്കശേരി വീട്ടിൽ അജിത്ത്കുമാർ(24), ആലുവ ചൂർണിക്കര കരിപ്പായിൽ വീട്ടിൽ കെ.ബി സലാം(49), പത്തനംതിട്ട കൂരംപാല ഓലക്കാവിൽ വീട്ടിൽ മനോജ് സോമൻ(34) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. അഞ്ചു പ്രതികളെ പാലാരിവട്ടം പോലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പേരു വിവരങ്ങൾ ലഭ്യമായിട്ടില്ല.

പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ച പ്രതി ഗോഡ്വിനെ പാരിപ്പിള്ളി പോലീസ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. നിലവിൽ രണ്ടു സ്റ്റേഷനുകളിലായി നാലു കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഓഗസ്റ്റ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ കാണാതായതു സംബന്ധിച്ച് തൃശൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തിയ പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് ഗോഡ്വിൻ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് ഇയാളുടെ പരിയചക്കാരായ ലോഡ്ജ് ഉടമ ജോഷി, ലോഡ്ജ് മാനേജർ മനോജ് എന്നിവർക്ക് പെൺകുട്ടിയെ കാഴ്ചവച്ചു. അവിടെ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി മടങ്ങിപ്പോകാനായി കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയപ്പോഴാണ് അജിത്ത്കുമാർ പരിചയപ്പെട്ടത്. ഇയാൾ പെൺകുട്ടിയെ മറ്റൊരു ലോഡ്ജിലെത്തിച്ചു കൂടെ താമസിച്ച് പീഡിപ്പിച്ച ശേഷം സുഹൃത്തായി സലാമിനെ വിളിച്ചു വരുത്തുകയായിരുന്നു. ഇയാളും പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു.

തുടർന്ന് പാലാരിവട്ടത്തെത്തിയ പെൺകുട്ടി അവിടെ ഗീത എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജിൽ താമസിച്ചു. ഇവിടെ വച്ചാണ് പെൺകുട്ടിയെ നിരവധിപ്പേർ പീഡിപ്പിച്ചത്. പാലാരിവട്ടത്തെ പീഡനക്കേസുമായി ബന്ധപ്പെട്ട് നടത്തിപ്പുകാരിയായ ഗീത ഉൾപ്പെടെ അഞ്ചു പേരാണ് അറസ്റ്റിലായത്. തൃശൂരിൽ തിരിച്ചെത്തിയ പെൺകുട്ടിയെ തൃശൂർ പോലീസ് കണ്ടെത്തി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയെങ്കിലും ജോലി തേടി പോയി എന്നു മാത്രമാണ് പെൺകുട്ടി മൊഴി നൽകിയത്.

തുടർന്ന് പെൺകുട്ടിയെ കൗൺസലിംഗിനു വിധേയയാക്കിയപ്പോഴാണ് കൂട്ട ബലാത്സംഗത്തിന്റെ ഞെട്ടിക്കുന്ന കഥ പുറത്തറിഞ്ഞത്. സംഭവത്തിൽ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here