കൊച്ചി: മംഗളൂരുവിലെ പ്രഷർ കുക്കർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നടത്തുന്ന അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യ പ്രതി മുഹമ്മദ് ഷരീഖ്ആലുവയിൽഅഞ്ച്ദിവസംതാമസിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇയാൾ സന്ദർശിച്ച വ്യക്തികളുടെ വിശദാംശങ്ങളും എടിഎസ് ശേഖരിച്ചു
സെപ്റ്റംബർ 13 മുതൽ 18 വരെയാണ് ഇയാൾ താമസിച്ചിരുന്നത്. ആലുവയിലെ ഒരു ലോഡ്ജിലായിരുന്നു ഷാരിക്ക് തങ്ങിയത്. ലോഡ്ജ് ഉടമയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തു. ആമസോൺ വഴി ഓർഡർ ചെയ്ത് വാങ്ങിയ വസ്തുക്കളുടെ കാര്യത്തിൽ ദുരൂഹതയുണ്ടെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
എന്തിനാണ് ആലുവയിലെ വിലാസത്തിലേക്ക് പ്രതി സാധനങ്ങൾ ഓർഡർ ചെയ്തതെന്ന് ഇനിയും കണ്ടെത്താനുണ്ട്. 5 ദിവസം ആലുവയിൽ താമസിക്കാനുള്ള കാരണവും പോലീസ് അന്വേഷിക്കുകയാണ്. ആലുവയിലേക്ക് എത്തിയ ആമസോൺ വസ്തുക്കളിൽ ഫേസ്വാഷും, ടമ്മി ട്രിമ്മറും ഉണ്ട്. മെലിഞ്ഞ ശരീര പ്രകൃതമുള്ള പ്രതി എന്തിനാണ് വണ്ണം കുറയ്ക്കാനുള്ള ടമ്മി ട്രിമ്മർ വാങ്ങിച്ചതെന്നും പോലീസ് പരിശോധിക്കുകയാണ്.
കോയമ്പത്തൂർ സ്ഫോടനക്കേസിന് പിന്നിൽ പ്രവർത്തിച്ച മുബിനുംകേരളത്തിലെത്തിയതായി അന്വേഷണ സംഘത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു. അതിനാൽ കോയമ്പത്തൂർ സ്ഫോടനക്കേസും മംഗളൂരുസ്ഫോടനക്കേസും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്.
അതേസമയം മംഗളുരു, കോയമ്പത്തൂർ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ സുരക്ഷാ ഏജൻസികൾ യോഗം ചേർന്നു. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ റോ മുതൽ സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് വരെയുള്ള ഏജൻസികളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. കോയമ്പത്തൂർ, മംഗലാപുരം സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ചാണ് പ്രധാനമായും ചർച്ച നടന്നത്.